തിരുവനന്തപുരം: സിപിഎം മെഗാ തിരുവാതിരയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടങ്ങിയിട്ടില്ല. അതിന് മുമ്പേ മറ്റൊരു വിവാദത്തിലും പെട്ട് സിപിഎം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള സംഘടിപ്പിക്കുകയായിരുന്നു. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. വിപ്ലവ ഗാനങ്ങൾക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും വേദിയിലെത്തിയതോടെ സഖാക്കൾ ആവേശത്തിലായി.

സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളന വേദിയിൽ ഗാനമേള നടന്നത്. നിമിഷങ്ങൾക്ക് മുമ്പായിരുന്നു തിരുവാതിര കളിയുടെ പേരിൽ പ്രതിനിധികളോട് സംഘാടക സമിതി ക്ഷമ ചോദിച്ചത്. വിപ്ലവഗാനങ്ങൾക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും എത്തിയതോടെ കാണികൾ ആവേശത്തിലായി.

പ്രതിനിധികൾക്കൊപ്പം നേതാക്കളും റെഡ് വോളന്റിയർമാരും ഒക്കെ ചേർന് ഗാനമേള ശരിക്കും ആസ്വദിച്ചു. ടി പി ആർ നിരക്ക് 30 കടന്ന ജില്ലയിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഗാനമേള പൊടിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിൽ എത്തും മുമ്പ് ഗാനമേള സംഘം മടങ്ങി.

സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ പൊല്ലാപ്പൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. പ്രതിനിധികൾക്കൊപ്പം നേതാക്കളും റെഡ് വാളണ്ടിയർമാരും പ്രാദേശിയ നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. ജില്ലയിൽ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവും നിലനിൽക്കേയാണ് ഈ വിവാദങ്ങൾ.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ജില്ലാ സമ്മേളമായിരുന്നു തിരുവനന്തപുരത്തേത്. കോവിഡിനെത്തുടർന്നുണ്ടായ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രകടനവും പൊതുവേദിയിലുള്ള പൊതുസമ്മേളനവും ഉപേക്ഷിച്ചിരുന്നു. പ്രകടനവും പൊതുസമ്മേളനവും ഇല്ലാത്ത ആദ്യ ജില്ലാസമ്മേളനമായി പാറശ്ശാല സമ്മേളനം മാറിയതായും സമ്മേളന പ്രതിനിധികൾ പറഞ്ഞു

ഒരുലക്ഷത്തിലധികം പ്രവർത്തകരെ അണിനിരത്തിയുള്ള പ്രകടനമാണ് നേതൃത്വം തീരുമാനിച്ചിരുന്നത്. പാറശ്ശാലയിൽനിന്നു പ്രവർത്തകരും സമ്മേളന പ്രതിനിധികളും അടങ്ങുന്ന സംഘം ചെറുവാരക്കോണം മൈതാനത്തേക്ക് പ്രകടനമായി എത്താനായിരുന്നു പദ്ധതി. എന്നാൽ, കോവിഡ് നിയന്ത്രണം ആരംഭിച്ചതോടെ സമ്മേളന പ്രതിനിധികൾ മാത്രമായി ചുരുക്കുകയും തുടർന്ന് പ്രകടനം ഉപേക്ഷിക്കുകയുമായിരുന്നു. പകരം സമ്മേളനവേദിയിൽ വെർച്വലായി പൊതുസമ്മേളനം നടത്തി.

സിപിഐ പൊതുപരിപാടികൾ മാറ്റിവച്ചു

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ പാർട്ടിയുടെ 31 വരെ ഉള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. കേന്ദ്രത്തിനെതിരെ ഇന്നു നടത്താനിരുന്ന മണ്ഡലംതല ധർണയും ഒഴിവാക്കി.