കോഴിക്കോട്: പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ പൊലീസുകാർക്ക് സഖാക്കളുടെ തല്ലു കൊള്ളാനാണ് യോഗം. ഏറ്റവും ഒടുവിൽ കോഴിക്കോട്ട് കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ സിപിഎം പ്രവർത്തകർ സംഘടിതമായി ആക്രമണം നടത്തി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നത്. ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിൽ അശോകനടക്കം കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ എസ്‌ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായ പരിക്കേറ്റു. എസ് ഐ വിനീഷ്,സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

ുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നിട്ടുണ്ട്. സംഭവത്തിൽ അധികം പ്രതികരണം വേണ്ടെന്നാണ് പൊലീസുകാർക്ക് ഉന്നതനിർദ്ദേശം ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു കൂടി അടുത്ത സാഹചര്യത്തിൽ പ്രശ്‌നം ഒതുക്കി തീർക്കാനാണ് സർക്കാറിനും താൽപ്പര്യം. അതുകൊണ്ട് തന്നെ അക്രമിക്കളായ സഖാക്കൾക്ക് ഒന്നും സംഭവിക്കില്ലെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.