പട്ന: ബീഹാർ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചത് സിപിഐഎംഎൽ. മത്സരിച്ച 19 സീറ്റുകളിൽ 14 സീറ്റിലും സിപിഐ.എം.എൽ മുന്നിട്ട് നിൽക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാല് സീറ്റുകളിൽ മത്സരിക്കുന്ന സിപിഐ.എം രണ്ട് സീറ്റുകളിലും മുന്നിലാണ്. ആറ് സീറ്റുകളിൽ മത്സരിക്കുന്ന സിപിഐ മൂന്ന് സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. ആകെ 29 സീറ്റുകളിൽ മത്സരിക്കുന്ന ഇടത് പാർട്ടികൾ 18 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.

സിപിഐ.എം.എൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ബീഹാറിൽ സിപിഐ.എം.എൽ കൂടുതൽ കരുത്താർജ്ജിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മഹാസഖ്യത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചതും സിപിഐ.എം.എല്ലാണ് എന്നായിരുന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്.

സിപിഐ.എം.എല്ലിന്റെ പ്രധാന സ്വാധീന മേഖലയായ ഭോജ്പൂരിൽ സഖ്യം നന്നായി പ്രവർത്തിച്ചതായാണ് വിലയിരുത്തൽ. അതേസമയം
ബിഹാറിൽ നേട്ടം കൊയ്തത് ബിജെപി. പുറത്തുവന്ന കണക്കുകൾ പ്രകാരം, ബിജെപി 69 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 2015ലെ 53 സീറ്റുകളിൽ നിന്നാണ് 69ലേക്ക് ബിജെപി എത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ശക്തമായ വേരോട്ടമുള്ള ആർജെഡിക്കും ജെഡിയുവിനും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ട്രെന്റുകൾ സൂചിപ്പിക്കുന്നത്.

ആദ്യ മണിക്കൂറുകളിലെ മുന്നേറ്റത്തിന് ശേഷം കാലിടറിയ ആർജെഡി 69 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 2015ൽ 80 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ആർജെഡി. മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് കനത്ത തിരിച്ചടി നേരിടുന്നത്. കഴിഞ്ഞതവണ 71 സീറ്റുകൾ നേടിയ ജെഡിയു ഇപ്പോൾ 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

2015ൽ രണ്ട് സീറ്റുകളിലൊതുങ്ങിയ എൽജെപി ഇപ്പോൾ ഏഴ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 2015ൽ മൂന്ന് സീറ്റുകൾ നേടിയ സിപിഐഎംഎൽ ഇത്തവണ പതിനൊന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ 27 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.