തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ തുറന്ന വിമർശനവുമായി സിപിഎം. എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനൽ ഗൂഢാലോചനയിൽ ഇ.ഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ് അവരുടേതായി ചില മാധ്യമങ്ങളിൽ വന്ന പ്രതികരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച് ബി. ജെ.പിയും, കോൺഗ്രസ്സും പറയുന്നത് അതേ പോലെ ആവർത്തിക്കുകയാണ് ഇ.ഡി ചെയ്തിരിക്കുന്നത്. ആവശ്യമായത് തെരഞ്ഞടുത്ത് ചോർത്തി കൊടുത്തുകൊണ്ടിരിക്കുന്ന രീതിയിൽ തന്നെയാണ് ഔദ്യോഗിക കുറിപ്പല്ലാതെ ഇ.ഡി വൃത്തങ്ങളുടേതായി ഈ വാർത്തയും വന്നിരിക്കുന്നത്.

ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കുന്നതിനായി ഇ.ഡി ശ്രമിച്ചെന്ന അതീവഗൗരവമായ വെളിപ്പെടുത്തലാണ് ശബ്ദസന്ദേശത്തിലുള്ളത്. ഇത് ഒദ്യോഗികമായി നിഷേധിക്കാൻ ഇതുവരെ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. ഈ പ്രതിയുടെ മൊഴിയായി ഇ.ഡി സമർപ്പിച്ച രേഖയുടെ വിശ്വാസ്യതയിൽ കോടതി തന്നെ സംശയം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പേരു പറയാൻ നിർബന്ധിക്കുന്നെന്ന ഗൗരവമായ പരാതി മറ്റൊരു പ്രതി കോടതിയിൽ തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു.

ഇ.ഡി യുടെ വിശ്വാസ്യത തകർക്കാനാണ് നീക്കമെന്ന വിശദീകരണം പരിഹാസ്യമാണ്. ദിവസേന സ്വയം വിശ്വാസ്യത തകർത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജൻസിയായി ഇ.ഡി മാറിക്കഴിഞ്ഞു. ഈ കേസിൽ തന്നെ കോടതിയിൽ കൊടുത്ത റിപ്പോർട്ടുകളിലെ വൈരുദ്ധ്യം കോടതി തന്നെ പരാമർശിക്കുകയുണ്ടായി. കാലാവധി കഴിഞ്ഞ ഇ.ഡി ഡയറക്ടർക്ക് തികച്ചും അസാധാരണമായ നിലയിൽ ജോലി നീട്ടിക്കൊടുത്ത കേന്ദ്ര ബിജെപി ഭരണത്തിന്റെ ദുഷ്ടലാക്ക് നിയമവിദഗ്ദ്ധർ തന്നെ തുറന്ന് വിമർശിച്ചതിന്റെ പശ്ചാത്തലത്തിൽ വേണം ഇ.ഡി.യുടെ വിശ്വാസ്യത വിലയിരുത്തുവാൻ.

സ്വർണ്ണക്കടത്ത് സംബന്ധിച്ച് അന്വേഷിക്കാൻ വന്നവർ ഇപ്പോൾ അതൊഴികെയുള്ളതെല്ലാം അന്വേഷിച്ച് സർക്കാരിനെ ലക്ഷ്യംവെയ്ക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്. ബിജെപിയും ഇ.ഡിയും പറഞ്ഞ ന്യായങ്ങൾ ഇപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചിരിക്കുന്നു. രാഷ്ട്രീയ ഉപകരണമാണ് കേന്ദ്രഅന്വേഷണ ഏജൻസികളെന്ന കോൺഗ്രസ്സ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട് തള്ളി ഇ.ഡി യുടെ വക്താവായി രമേശ് ചെന്നിത്തല മാറിയിരിക്കുന്നു. കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയായാണ് ചെന്നിത്തലയെ ബിജെപി കാണുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കുടി ഉൾപ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റ നിയമവിരുദ്ധ നടപടികളെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.