കണ്ണൂർ: വഴിവിട്ടു ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി.ജലീൽ പദവിയിൽ തുടരാൻ അർഹതയില്ലെന്നു ലോകായുക്ത വിധിച്ചിട്ടും രാജി വയ്ക്കാൻ ആവശ്യപ്പെടാതെ ശക്തമായ പിന്തുണ നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നു.

ബന്ധുനിയമന ആരോപണം ഉയർന്ന സാഹചര്യത്തിൽ മന്ത്രി ഇ.പി.ജയരാജനെ രാജിവയ്പിക്കാൻ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ സമാനമായ വിഷയത്തിൽ കെ ടി ജലീൽ കൂടുതൽ കുരുക്കിൽ അകപ്പെട്ടിട്ടും സംരക്ഷിച്ച് കൂടെ നിർത്താൻ പിണറായി വിജയനും പാർട്ടി നേതൃത്വവും കാണിക്കുന്ന പരസ്യ പിന്തുണയാണ് പാർട്ടി അണികൾക്കിടയിൽ ചർച്ചയാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം ഉണ്ടായിട്ടും രണ്ടു ടേം മാനദണ്ഡം അടിച്ചേൽപിച്ച് സ്ഥാനാർത്ഥിത്വത്തിൽനിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഇ.പി.ജയരാജൻ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽകൂടിയാണ് ഇപിയോടു മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും കാണിച്ച ഇരട്ടത്താപ്പ് വീണ്ടും അണികളിൽ ഒരു വിഭാഗം ഉയർത്തുന്നത്.

ജലീലിനു സംരക്ഷണം നൽകാനുള്ള തീരുമാനം പാർട്ടിയുടേതല്ലെന്നും ചില നേതാക്കളുടെ താൽപര്യം മാത്രമാണെന്നുമുള്ള വികാരമാണ് ഒരു വിഭാഗം പ്രവർത്തകർക്കുള്ളത്. പ്രധാന നേതാക്കളെയെല്ലാം പാർലമെന്ററി രംഗത്തുനിന്നൊഴിവാക്കി മുഖ്യമന്ത്രി ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിൽ പല നേതാക്കളും എതിർപ്പ് പരസ്യമാക്കിക്കഴിഞ്ഞു. ലോകായുക്ത വിധിക്കുശേഷവും ജലീലിനെ സംരക്ഷിക്കാനുള്ള തീരുമാനം വരുംദിവസങ്ങളിൽ പാർട്ടി വേദികളിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഉയരുന്നത്.

മന്ത്രിസഭയിൽ രണ്ടാമനായിരിക്കെ ഉയർന്ന ബന്ധുനിയമന ആരോപണത്തിന്റെ പേരിൽ, മന്ത്രിസ്ഥാനത്തെത്തി 142ാം ദിവസം ഇ.പി.ജയരാജനു രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതാണു ജയരാജനു കുരുക്കായത്.

വിവാദമുയർന്നതോടെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പറ്റിയ തെറ്റ് ഇ.പി.ജയരാജൻ ഏറ്റുപറഞ്ഞിട്ടും രാജി എന്ന ആവശ്യമാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉയർത്തിയത്. കടിച്ചുതൂങ്ങാനില്ലെന്നും ഒഴിയാൻ തയാറാണെന്നും വ്യക്തമാക്കി ജയരാജൻ രാജിക്കത്ത് നൽകി. 2016 ഒക്ടോബർ 14നായിരുന്നു രാജി.

താൻ ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് വിജിലൻസിനു റിപ്പോർട്ട് നൽകി അധികം വൈകാതെ വിജിലൻസ് കേസ് അവസാനിപ്പിച്ചു.

എന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ജയരാജന്റെ തിരിച്ചുവരവിനു പാർട്ടി പിന്നെയും പ്രതിബന്ധം സൃഷ്ടിച്ചു. ജയരാജനു പകരം മന്ത്രിയായി എം.എം.മണിയെ അതിനോടകം നിയമിച്ചിരുന്നു. വ്യക്തിപരമായ ആരോപണത്തിന്റെ പേരിൽ രാജിവച്ച മന്ത്രി എ.കെ.ശശീന്ദ്രനു മന്ത്രിയാകാൻ വീണ്ടും അവസരം നൽകിയിട്ടും ജയരാജനെ പരിഗണിച്ചില്ല. രാഷ്ട്രീയംതന്നെ അവസാനിപ്പിക്കുമെന്ന സൂചന നേതാക്കൾക്കു ജയരാജൻ നൽകിയതിനുശേഷമാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാൻ തയാറായത്.

രണ്ടു വർഷത്തോളം പുറത്തുനിന്നശേഷം 2018 ഓഗസ്റ്റിലായിരുന്നു രണ്ടാമൂഴം ലഭിച്ചത്. അപ്പോഴാകട്ടെ, മുൻ എംഎൽഎയെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു ജയരാജനെ വരിഞ്ഞുകെട്ടാനും പാർട്ടി ശ്രമിച്ചു. ഇതിനെല്ലാം ഒടുവിലാണു ടേം മാനദണ്ഡത്തിന്റെ പേരിൽ, മന്ത്രിസഭയിലെ രണ്ടാമനായ ജയരാജനു സീറ്റ് നിഷേധിച്ചത്.

എന്നാൽ സിപിഎമ്മിന്റെ എല്ലാ സൗകര്യങ്ങളും പദവികളും അനുഭവിക്കുന്ന ജലീൽ, പാർട്ടി അംഗമല്ല എന്ന കാരണത്താലാണു ജലീലിനെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും സിപിഎം സംഘടനാപരമായി ചർച്ച ചെയ്യാത്തത്. അതേസമയം, ഇ.പി.ജയരാജനെപ്പോലെയുള്ള പാർട്ടി അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നുമില്ല.

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾതന്നെ ജയരാജന്റെ രാജിക്കുവേണ്ടി പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. പാർട്ടി കേഡർ എന്ന നിലയിൽ ജയരാജൻ അതിനു വഴങ്ങുകയും ചെയ്തു. എന്നാൽ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കാൻ ലോകായുക്ത മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിട്ടും രാജി എന്ന ആവശ്യം മുഖ്യമന്ത്രിയോ, പാർട്ടിയോ ഉയർത്തുന്നില്ല.

പാർട്ടിക്കു വേണ്ടി ജീവിക്കുകയും ഒട്ടേറെ ത്യാഗം സഹിക്കുകയും ചെയ്ത, പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളോട് ഒരു നീതിയും, മറ്റു പാർട്ടികളിൽനിന്നെത്തി, ഇവിടുത്തെ സൗകര്യങ്ങൾ മാത്രം അനുഭവിക്കുന്ന മറ്റുള്ളവരോടു മറ്റൊരു നീതിയും എന്നതാണ് അണികൾക്കിടയിലെ മുറുമുറുപ്പ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കുടുങ്ങുകയും കേന്ദ്ര ഏജൻസി മൊഴിയെടുക്കുകയും ചെയ്തിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നു ജലീലിനെ മാറ്റിനിർത്തിയില്ല. തുടർച്ചയായി നാലാം തവണയാണു ജലീൽ നിയമസഭയിലേക്കു മത്സരിച്ചത്.

പാർട്ടി അംഗങ്ങൾക്കു മാത്രമാണു ടേം നിബന്ധന ബാധകമെന്നും ജലീൽ അംഗമല്ലെന്നുമായിരുന്നു ഇതിനു പാർട്ടിയുടെ വിശദീകരണം. ജലീലിന്റെ രാജി മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു പാർട്ടിയോട് അകൽച്ചയുണ്ടാക്കുമോ എന്ന ആശങ്ക പറഞ്ഞാണു നേതാക്കൾ ജലീലിന്റെ പദവി സംരക്ഷിക്കാൻ ശ്രമിക്കുന്നത്.