മാവേലിക്കര: ഇന്നത്തെ കോൺ​ഗ്രസ് നാളത്തെ ബിജെപി എന്നാണ് കേരളത്തിൽ സിപിഎം പ്രവർത്തകർ കോൺ​ഗ്രസ് പ്രവർത്തകരെ ആക്ഷേപിക്കുന്നത്. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും കോൺ​ഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നത് ചൂണ്ടിക്കാ‌ട്ടിയായിരുന്നു ഈ വിമർശനം. എന്നാൽ, ബിജെപിയുടെ ആ​കർഷണ പരിധിയിൽ നിന്നും തങ്ങളുടെ നേതാക്കളും അകലെയല്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. മാവേലിക്കരയിലെ ബിജെപി സ്ഥാനാർത്ഥിയാകുന്ന കെ.സഞ്ജു സിപിഎം ലോക്കൽ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. കെ.സഞ്ജു ബിജെപി സ്ഥാനാർത്ഥിയായി എന്നതിനെക്കാൾ സിപിഎമ്മിനെ അമ്പരപ്പിക്കുന്നത് മറ്റൊന്നാണ്. സഖാക്കളുടെ ചങ്കിടിപ്പ് പോലും അറിയുമെന്ന് വീമ്പ് പറഞ്ഞ് ഒപ്പം നടന്ന പാർട്ടിക്കാർക്ക് ചെറിയ ഒരു സൂചന പോലും നൽകാതെയായിരുന്നു കെ.സഞ്ജുവിന്റെ മറുകണ്ടം ചാടൽ.

സഞ്ജു പാർട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയില്ലായിരുന്നു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു കെ സഞ്ജു. സി പി എം അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്നു സഞ്ജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടി സഞ്ജുവിനെ മാറ്റി നിർത്തിയിരുന്നില്ല. ചുനക്കര പഞ്ചായത്തിൽ മത്സരിച്ചെങ്കിലും സ‍ഞ്ജുവിന് വിജയിക്കാനായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലും സജീവമായ സൈബർ സഖാവായിരുന്നു ഇദ്ദേ​ഹം. ലോകം ഉള്ള നാൾ വരെ ഈ കൊടിയും ഇതിന്റെ പ്രത്യയശാസ്ത്രവും ഉണ്ടാവും' എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട കട്ടസഖാവ്. മാവേലിക്കരയിൽ നിയമസഭാ സീറ്റിലായിരുന്നു സഞ്ജുവിന്റെ കണ്ണ്. എന്നാൽ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷ തെറ്റിയതോടെ മൗനത്തിലായ സഖാവ് മറ്റാരുമറിയാതെ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തി സീറ്റ് ഉറപ്പിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സഞ്ജു ചുനക്കര പഞ്ചായത്തിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉച്ചവരെ സിപിഎം നേതാക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന സഞ്ജു പാർട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. തുടർന്ന്, സഞ്ജുവിനെ സിപിഎം അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു അറിയിച്ചു. അതേസമയം, സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് സഞ്ജു നേരിടുന്നത്. ഇടത് സൈബർ പോരാളികൾ തെറി വിളികളുമായി എത്തുമ്പോൾ കോൺ​ഗ്രസ് അനുഭാവികൾ ട്രോളുകളുമായി തിരിച്ചടിക്കുകയാണ്. കെ സുധാകരനും പ്രയാർ ​ഗോപാലകൃഷ്ണനും ബിജെപിയിലേക്ക് പോകുന്നെന്ന സഞ്ജുവിന്റെ പോസ്റ്റ് തന്നെയാണ് കോൺ​ഗ്രസുകാർ ആയുധമാക്കുന്നത്.

ആലപ്പുഴ ജില്ലയിൽ സി പി എം വിട്ട് എൻ ഡി എ സ്ഥാനാർത്ഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു. ഡി വൈ എഫ് ഐ ജില്ലാ ട്രഷററും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ എം എസ് അരുൺകുമാറാണ് ഇവിടെ എൽ ഡി എഫിന്റെ സ്ഥാനാർത്ഥി.