കണ്ണൂർ: തളിപ്പറമ്പ് മാന്ധം കുണ്ടിൽ കോമത്ത് മുരളീധരനും അൻപതോളം പേരും സിപിഎം വിട്ടു സിപിഐ ചേർന്നതിന് പിന്നാലെ കണ്ണുർ നഗരത്തിലും സിപിഎമ്മിന് കനത്ത തിരിച്ചടി. സി പി എം കണ്ണൂർ ടൗൺ മുൻ ലോക്കൽ സെക്രട്ടറിയുൾപ്പെടെ തായത്തെരുവിലെ നിരവധി പേർ സിപിഐ യിൽ ചേർന്നു. സി പി എം കണ്ണൂർ ടൗൺ മുൻ ലോക്കൽ സെക്രട്ടറി ടി എം ഇർഷാദ്, മുൻ ബ്രാഞ്ച് സെക്രട്ടറി ഷംസീർ ഉൾപ്പെടെയുള്ള നിരവധി പേരാണ് സിപിഐ യിൽ ചേർന്നത്.ഇവരെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സ്വീകരണ യോഗത്തിൽ ചുവന്ന പതാക നൽകിയും രക്ത ഹാരമണിയിച്ചും ജില്ലാ സെക്രട്ടറി അഡ്വ.പി സന്തോഷ് കുമാർ സ്വീകരിച്ചു.

സിപിഐ സംസ്ഥാന കൗൺസിലംഗം സി പി സന്തോഷ് കുമാർ, കണ്ണൂർ മണ്ഡലം സെക്രട്ടറി എൻ ഉഷ, വെള്ളോറ രാജൻ, കെ വി പ്രശോഭ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സിപിഎം ജില്ലാ സമ്മേളനം ഈ വരുന്ന പത്തിന് മാടായി ഏരിയയിലെ എരിപുരത്ത് നടക്കാനിരിക്കെയാണ് ഈ തിരിച്ചടി. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി പുറത്താക്കിയ കോമത്ത് മുരളീധരനെ സിപിഐ സ്വീകരിച്ചതിനെ ചൊല്ലി പരസ്യമായ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തു വന്നിരുന്നു. ഏതൊരാൾക്കും കയറി കിടക്കാവുന്ന കൂടാരമായി സിപിഐ മാറിയെന്നും സിപിഎം അഴിമതിയുടെ പേരിലും മറ്റും പുറത്താക്കിയ പ്രവണത ഇടതുപക്ഷ പാർട്ടികൾക്കിടെയിലെ ഐക്യത്തിനെ ബാധിക്കുമെന്നും ജയരാജൻ പറഞ്ഞിരുന്നു.

ഇതിനിടെയാണ് തളിപ്പറമ്പ് കീഴാറ്റൂർ മാന്ധം കുണ്ടിൽ സിപിഐ ഉയർത്തിയ കൊടിമരം ജയരാജന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ പിഴുതുമാറ്റിയത്. ഇതിനു ശേഷം സിപിഐ അവിടെ വീണ്ടും പൊതുയോഗം നടത്തുമെന്നും കൊടിമരം പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.ഇതിനിടെയാണ് കഴിഞ്ഞ ടൗൺ'ലോക്കൽ സമ്മേളനത്തിൽ ഭാരവാഹി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ കലഹിച്ചു ലോക്കൽ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ കണ്ണുർ തായത്തെരുവിലെ പാർട്ടിയുടെ ഉശിരന്മാരായ സഖാക്കളും സിപിഐയിൽ ചേർന്നത്.

നേരത്തെ പാർട്ടി ലോക്കൽ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ. തായത്തെരു സഖാക്കൾ സിപിഎം നേതൃത്വത്തിനെതിരെ തായത്തെരു പള്ളിക്ക് സമീപം ഫ്‌ളക്‌സ് ബാനറുകൾ കെട്ടുകയും കരിങ്കൊടി ഉയർത്തുകയും ചെയ്തിരുന്നു.പണ്ടേ ചുവന്ന തല്ലീ മണ്ണ് ഞങ്ങൾ പൊരുതി ചുവപ്പിച്ചതാണി മണ്ണ്, അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണെന്നും തായത്തെരു സഖാക്കൾ എന്ന ബാനറിൽ ഉയർത്തിയ ഫ്‌ളക്‌സിൽ മുദ്രാവാക്യം മുഴക്കിയിരുന്നു.

പിന്നീട് സിപിഎം നേതൃത്വം ഇതു വാർത്തയായതിനെ തുടർന്ന് നശിപ്പിച്ചു കളഞ്ഞുവെങ്കിലും പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത പറഞ്ഞു തീർക്കാനായില്ല. ഇതേ സാഹചര്യം തന്നെയാണ് കീഴാറ്റുർമാ ന്ധംകുണ്ട് ഉൾപ്പെടുന്ന തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയിലും സംഭവിച്ചത്.രണ്ടു ലോക്കൽ കമ്മിറ്റികളിൽ നിന്നായി അനുഭാവികൾ ഉൾപ്പെടെ നൂറുപേരാണ് പാർട്ടി അംഗങ്ങളും അനുഭാവികളുമുൾപ്പെടെ സിപിഎമ്മിന് ജില്ലാ സമ്മേളനത്തിന് മുൻപേ ഒറ്റയടിക്ക് നഷ്ടമായത്.