തലശേരി: കേസ് അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ കൈവശമുണ്ടായിരുന്ന എ.ടി.എം കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ പ്രതിയായ പൊലിസുകാരൻ ഒളിവിൽ കഴിയുന്നത് തുടരുന്നു. മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്ന കേ സിൽ കുറ്റാരോപിതനായ തളിപ്പറമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ.ശ്രീകാന്താണ് പൊലിസിന് കീഴടങ്ങാതെ മുങ്ങി നടക്കുന്നത്.

ഇയാൾ നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ വിധി പറയാൻ 21ന് തലശേരി കോടതി വീണ്ടും പരിഗണിക്കും. മൂന്നാം തവണയാണ് ഈ കേസ് മാറ്റിവെക്കുന്നത്. ഒളിവിലായ ശ്രീകാന്തിനെ പിടികൂടാൻ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല കുറ്റാരോപിതനായ ഇയാളെ നേരത്തെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു- ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് കവർച്ചക്കേസിൽ അറസ്റ്റി ലായ തളിപ്പറമ്പ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ടി.ഗോകുലിന്റെ കൈയിൽ നിന്നും കൈക്കലാക്കിയ എ.ടി.എം.കാർഡ് ഉപയോഗിച്ച് ശ്രീകാന്ത് അര ലക്ഷത്തോളം രൂപ പിൻവലിച്ചിരുന്നു.

കവർച്ചക്കാരന്റെ സഹോദരിയുടേതായിരുന്നു എ.ടി.എം. കാർഡ് തുക പിൻവലിച്ചതായുള്ള സന്ദേശം സഹോദരിയുടെ ഫോണിൽ എത്തിയ തോടെയാണ് പൊലീസുകാരന്റെ കള്ളക്കളി വെളിപ്പെട്ടത്. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കവർച്ചക്കാരൻ ഗോകുൽ സഹോദരിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തൊണ്ടി സംഖ്യയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരൻ പിൻവലിച്ചത്. ആലക്കോട് സിഐയാണ് കേസ് അന്വേഷിക്കുന്നത്.

എടിഎമ്മിൽ നിന്നും പിൻവലിച്ച പണം ഉപയോഗിച്ചുള്ള മദ്യപാർട്ടിയിൽ മറ്റ് പൊലീസുകാരും പങ്കെടുത്തെന്ന ആരോപണം ഉയർന്നിരുന്നു. ശ്രീകാന്തിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി റൂറൽ എസ്‌പി. അറിയിച്ചു.