തിരുവനന്തപുരം: കേരള പൊലീസിലെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിനു കൂച്ചുവിലങ്ങിട്ടുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുതിയ ഉത്തരവ് വിവാദമാകുന്നു. സ്വമേധയാ കേസ് എടുക്കാനുള്ള ക്രൈംബ്രാഞ്ച് അധികാരം ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഇന്നലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. പുതുതായി പുറത്തിറങ്ങിയ പുതിയ മാർഗ നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിനു നേരിട്ട് കേസ് എടുക്കാൻ കഴിയില്ല. ഒരു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെങ്കിൽ അതിനു ഒന്നുകിൽ പൊലീസ് മേധാവിയുടെതോ സർക്കാരിന്റെയോ കോടതിയുടെയോ നിർദ്ദേശം വേണം.

ക്രൈംബ്രാഞ്ച് വിഭാഗത്തിനു കൂച്ചുവിലങ്ങിട്ടുള്ള ഉത്തരവ് ആണെന്നാണ് ആരോപണം ഉയരുന്നത്. ഈ ഉത്തരവോടെ അധികാരങ്ങൾ നഷ്ടപ്പെട്ട അന്വേഷണ ഏജൻസിയായാണ് ക്രൈംബ്രാഞ്ച് മാറുന്നത്. ഈ ഉത്തരവ് സിആർപിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ അധികാരത്തിലുള്ള കൈകടത്തൽ ആണിതെന്ന് പൊലീസിൽ തന്നെ സംസാരവുമുണ്ട്.

ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. അതിനാൽ സിആർപിസി പ്രകാരം പൊലീസ് സ്റ്റേഷൻ എന്ന നിലയിൽ ക്രൈംബ്രാഞ്ചിനു നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാം. നിലവിലെ ഈ അധികാരമാണ് പുതിയ ഉത്തരവിലൂടെ എടുത്ത് കളഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കേണ്ട പ്രധാന കേസുകൾ വരുമ്പോൾ ഇനി ക്രൈംബ്രാഞ്ചിനു കയ്യും കെട്ടി നോക്കിയിരിക്കേണ്ടി വരും. സർക്കാർ മാർഗ നിർദേശമോ കോടതി ഉത്തരവോ അല്ലങ്കിൽ പൊലീസ് മേധാവിയുടെ നിർദ്ദേശമോ ഇനി വേണ്ടി വരും. ക്രൈംബ്രാഞ്ച് സംഘത്തെ ഒതുക്കാനുള്ള നീക്കമാണ് ഉത്തരവ് എന്ന ആരോപണം കൂടി പൊലീസിൽ നിന്നും ഉയർന്നു വരുന്നുണ്ട്. കേസുകളിൽ പ്രാഥമിക അന്വേഷണം നടത്തി, വിശദമായ അന്വേഷണം ആവശ്യമാണെങ്കിൽ ക്രൈം ബ്രാഞ്ച് കേസ് നടത്തുകയാണ് ചെയ്യുന്നത്.

സോളാർ കേസ് ഇത്തരത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ കേസായിരുന്നു. ഇനി ഈ രീതിയിൽ കേസ് വന്നാലും മുകളിൽ നിന്നുള്ള അനുമതിക്കായി ക്രൈംബ്രാഞ്ച് സംഘത്തിനു കാത്തിരിക്കേണ്ടി വരും. പൊലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറണം. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങൾ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.

അതേസമയം പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു വിട്ടു. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ലോക്‌നാഥ് ബഹ്‌റ പുറത്തിറക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജിയായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. . പൊലീസിന് എതിരെ ആക്ഷേപം ഉയർന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ച് സംഘത്തിനു വിട്ടത്. മൊബൈൽ മോഷണത്തിൻ പൊലീസ് കസ്റ്റഡിയിൽ എടുത്ത അൻസാരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരാണ് അൻസാരിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.

തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അവിടുത്തെ ശിശുസൗഹൃദ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇരുത്തി. രാത്രി ഏഴരയോടെ അവിടുത്തെ ശുചിമുറിയിലാണ് തൂങ്ങിയത്. പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ നടപടിക്രമങ്ങളിൽ വീഴ്ച വന്നെന്നു സൂചനയുണ്ട്.