തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോർന്നതിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് സർക്കാർ നീങ്ങിയത് ജയിൽ ഡിജിപി ഋഷിരാജ് സിങ് നിലപാട് കടുപ്പിച്ചതോടെ. ശബ്ദരേഖ ചോർന്നതിൽ ഋഷിരാജ് സിങ് ശരിക്കും ക്ഷുഭിതനായിരുന്നു. ഈ സാഹചര്യത്തിൽ ഋഷിരാജ് തന്നെയാണ് ഡിജിപിയോട് അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയത്. ഇത് സർക്കാറിനെ ശരിക്കും വെട്ടിലാക്കുകയും ചെയ്തു. ഇതോടയൊണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ചുമതല ഏൽപ്പിച്ചത്.

അന്വേഷണ ഘട്ടത്തിലേക്ക് കടക്കാനാണ് സർക്കാറിന്റെ ഇപ്പോഴുള്ള തീരുമാനം. ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ജയിൽവകുപ്പിന് കത്ത് നൽകും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ തീരുമാനമെടുക്കുക. എൻഫോഴ്‌സ്‌മെന്റ് കടുപ്പിച്ചതോടെയാണ് അന്വേഷണം നടത്താമെന്ന നിലപാടിലേക്ക് പൊലീസെത്തിയത്.

സൈബർ സെൽ സ്‌പെഷ്യൽ അഡീഷനൽ എസ്‌പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സഘമായിരിക്കും ശബ്ദരേഖ ചോർച്ച അന്വേഷിക്കുക. ജയിൽ വകുപ്പിന്റെ പരാതിയിൽ അന്വേഷണം നടത്താനാകില്ലായിരുന്നു പൊലീസ് നിലപാട്. എന്നാൽ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്ന് ഇഡി കടുപ്പിച്ചതോടെയാണ് പ്രാഥമിക അന്വേഷണത്തിനുള്ള തീരുമാനം.

പ്രാഥമിക അന്വേഷണത്തിലും സങ്കീർണ്ണതകളേറെയാണ്. ജൂഡീഷ്യൽ അന്വേഷണത്തിൽ കഴിയുന്ന സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി വേണം. അന്വേഷണ സംഘമോ ജയിൽവകുപ്പോ അനുമതി വാങ്ങണം. ശബ്ദരേഖ ഫോറൻസിക്പരിശോധന നടത്തണമെങ്കിൽ കേസെടുക്കണം. സ്വപ്നയെ കൂടാതെ സ്വപ്നയെ സന്ദർശിച്ച ബന്ധുക്കൾ, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടേയും മൊഴിയെടുക്കും. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇഡിയുടെ തുടർ നീക്കം. സ്വപ്ന കൂടി ഉൾപ്പെട്ട ഗൂഢാലോചനയാണ് ശബ്ദരേഖചോർച്ചക്ക് പിന്നിലെന്നാണ് എൻഫോഴസ്‌മെന്റ് സംശയം.

ജയിലിൽനിന്നു പുറത്തുവന്ന ശബ്ദം തന്റേതാണെന്നു നേരത്തെ സ്വപ്‌ന സ്ഥിരീകരിച്ചിരുന്നു. കോടതിയിൽ കൊണ്ടുപോയ വഴിക്കുവച്ചോ കോടതി പരിസരത്തുവച്ചോ സ്വപ്‌നയുെ ശബ്ദംറെക്കോഡ് ചെയ്യാൻ സാഹചര്യമുണ്ടായിട്ടില്ല. കേസിന്റെ തുടക്കത്തിൽ മാത്രമാണു സ്വപ്നയെ കോടതിയിൽ നേരിട്ടു ഹാജരാക്കിയത്. പീന്നീട് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു.

റിമാൻഡിലുള്ളവരുടെ മൊഴിയെടുക്കുന്നതു ജയിലധികൃതരുടെ സാന്നിധ്യത്തിലാണ്. അതിനാലാണു സ്വപ്നയുടെ ശബ്ദം റെക്കോഡ് ചെയ്തതിൽ പുറത്തുനിന്നുള്ളവരുടെ പങ്ക് സംശയിക്കുന്നത്. അട്ടക്കുളങ്ങരയ്ക്കു മുമ്പ് സ്വപ്നയെ തൃശൂർ, എറണാകുളം ജയിലുകളിൽ പാർപ്പിച്ചിരുന്നു. തൃശൂരിൽവച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശബ്ദം അപ്പോൾ റെക്കോഡ് ചെയ്തതല്ലെന്നാണു പ്രാഥമിക നിഗമനം.

എറണാകുളം ജയിലിൽനിന്നു സ്വപ്ന 18 പ്രാവശ്യം ഓഡിയോ, വീഡിയോ കോളുകളിലൂടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അട്ടക്കുളങ്ങരയിൽനിന്ന് ഒരു തവണ മാത്രമാണു വിളിച്ചത്. തപാലിൽ തന്റെ പേരിൽ ഒരു രേഖ വരുമെന്ന് അമ്മയെ അറിയിക്കാൻ വേണ്ടിയായിരുന്നു അത്. അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന ആശങ്കയിൽ ചിലരുടെ വക്രബുദ്ധിയാണു ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നിലെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നു.