കോതമംഗലം: ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും, ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് വീട്ടിൽ ശരത് (28) എന്നിവരെയാണ് ഊന്നുകൽ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 3 ന് രാത്രി 9 മണിയോടെയാണ് സംഭവം. പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് വഴിയിൽ മാർഗ്ഗ തടസം ഉണ്ടാക്കി നിൽക്കുകയായിരുന്ന സംഘം കാറിൽ പോവുകയായിരുന്ന ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ ഭർത്താവ് ജിനോയ്ക്ക് സാരമായി പരിക്കേറ്റു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണി പെടുത്തി മർദ്ദിച്ചു.

തുടർന്ന് അമിത വേഗതയിൽ തിരിച്ചു പോയി. പോകുന്ന വഴി ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് അടച്ചിരിക്കുയായിരുന്നു. സംഘം വാച്ചറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണി പെടുത്തി ചെക്ക്‌പോസ്റ്റ് ബാറിന്റെ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടു പേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്.

സുരാജ് ആറ് കേസുകളിലും നിധിൻ രണ്ട് കേസുകളിലും പ്രതികളാണ്. മൂവാറ്റുപുഴ ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ കെ.ജി. ഋഷികേശൻ നായർ , എസ്‌ഐമാരായ കെ.ആർ ശരത് ചന്ദ്രകുമാർ, ഷാജു ഫിലിപ്പ് എഎസ്ഐമാരായ എം.എം ബഷീർ, ഇബ്രാഹിം, മനാഫ് എസ്.സി.പി.ഒ മാരായ കെ.എസ്.ഷനിൽ, രജേഷ്, നിയാസുദീൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് എസ്‌പി കെ. കാർത്തിക്ക് പറഞ്ഞു.