മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു കോടതി. രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസത്തെ കസ്റ്റിഡി മാത്രമാണ് അനുവദിച്ചത്. അതേസമയം ആര്യൻ ഖാനെതിരെ ഉഗരുതര കുറ്റകൃത്യങ്ങളാണ് എൻസിപി ചുമത്തിയത്. ഷാരൂഖ് ഖാന്റെ മകനും, രണ്ടു സുഹൃത്തുക്കൾക്കുമെതിരെയാണ് കൂടുതൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

ആര്യനൊപ്പം നടിയും മോഡലുമായ മുന്മുൻ ദാമേച്ച, അർബാസ് മെർച്ചന്റ് എന്നിവരെയാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് കേസെടുത്തിരിക്കുന്നത്. 1.33 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയതായി എൻസിബി അറിയിച്ചു. വാട്‌സാപ് ചാറ്റ് പരിശോധിച്ചപ്പോൾ ഇവർക്ക് ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ അറിയിച്ചു.

അതേസമയം ആര്യൻ ഖാന്റെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വക്കീൽ കോടതിയിൽ വാദിച്ചത്. ആര്യൻ ഖാന്റെ പക്കൽ നിന്നും അദ്ദേഹത്തിന്റെ ഫോണിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാഷകൻ വാദിച്ചു.

മുംബൈയിലെ കോർഡീല എന്ന ക്രൂസ് കപ്പിലിൽ എൻസിബി ഇന്നു പുലർച്ചെ നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞയാഴ്ചയെത്തിയ കൊർഡീല ആഡംബര കപ്പലിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക്‌സ് ബ്യൂറോ മൂംബൈ യൂണിറ്റ് പരിശോധന നടത്തിയത്. മുംബൈയിൽ നിന്നു ഗോവയിലേക്ക് പുറപ്പെട്ട കപ്പിലിൽ പുലർച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ എൻസിബി ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരി ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു. 7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികൾ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതൽ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പൽ മുംബൈ രാജ്യാന്തര ടെർമിനലിൽ എത്തും.

ഒക്ടോബർ രണ്ടു മുതൽ നാലു വരെയാണ് കപ്പലിൽ പാർട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.