കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റു ചെയ്യാൻ ഇന്നലെ അനുമതി ലഭിച്ചെങ്കിലും ഇന്നത്തേക്ക് സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെയാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകിയത്. എറണാകുളം സെഷൻസ് കോടതിയാണ് അറസ്റ്റിന് അനുമതി നൽകിയത്. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം യുഎഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിചേർത്ത് അറസ്റ്റ് ചെയ്യാനായി നൽകിയ അപേക്ഷയിൽ ശിവശങ്കറിനെ 'അക്യൂസ്ഡ് 'എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ശിവശങ്കറുമായി ബന്ധപ്പെട്ട് നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. അതിനിടെ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഡിസംബർ രണ്ടിലേക്കാണ് മാറ്റിയത്. ഇ.ഡിയുടെ മറുപടി ലഭിക്കാനുള്ളതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഡിസംബർ രണ്ടിന് ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷൻ ഹാജരാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ല എന്നാണ് ജാമ്യാപേക്ഷയിൽ ശിവശങ്കർ പറയുന്നത്. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ശിവശങ്കർ വാദിച്ചു.

താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. ജാമ്യ ഹരജി തള്ളി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താൻ വിളിച്ചുവെന്ന് പറയുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യംചെയ്തിട്ടില്ലെന്ന കാര്യവും കോടതി പരാമർശിച്ചിട്ടുണ്ടെന്ന് ശിവശങ്കർ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് ലഭിച്ച പണം സ്വർണക്കടത്തിൽ നിന്ന് ലഭിച്ചതാണെന്ന ആദ്യ നിലപാട് ഇ.ഡി മാറ്റി. വിവിധ ഏജൻസികളിൽ നിന്ന് കൈപ്പറ്റിയ കൈക്കൂലി തുകയാണ് സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ താൻ സൂക്ഷിച്ചിട്ടുള്ളതെന്ന ബാലിശമായ ആരോപണങ്ങൾ തെളിവില്ലാതെ ഇപ്പോൾ ഉന്നയിക്കുകയാണെന്നുമാണ് ശിവശങ്കർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതിനിടെയാണ് കസ്റ്റംസും ശിവശങ്കറിനെ കേസിൽ പ്രതിയാക്കുന്നത്.

എറണാകുളം സെഷൻസ് കോടതിയാണ് ശിവശങ്കറുടെ അറസ്റ്റിന് അനുമതി നൽകിയത്. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം യുഎഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. കോൺസുൽ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളർ സംഘടിപ്പിച്ചതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.