കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ കേസിലെ ഇടപാടു നടന്ന ഫ്‌ളാറ്റിൽ കസ്റ്റംസ് റെയ്ഡ്. സ്വപ്‌നയുമായി പി ശ്രീരാമൃഷ്ണൻ ഡോളർ ഇടപാട് നടത്തിയ മരുതം ഫ്‌ളാറ്റിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇവിടെ വച്ചാണ് ഡോളർ കൈമാറ്റം നടന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയത്. ഇവിടുത്തെ സുരക്ഷാ ജീവനക്കാരെയും കെയർടേക്കർമാരെയും സെക്രട്ടറിയെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇടപാടു നടന്ന ഫ്‌ളാറ്റ് തുറന്നു പരിശോധിക്കുകയും സന്ദർശക വിവരങ്ങൾ തിരക്കുകയും ചെയ്തു.

ഡോളർ കടത്തിന് തെളിവു തേടിയാണ് പരിശോധന നടത്തിയത്. അതിനിടെ കസ്റ്റ്ംസ് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസും സ്ഥിരീകരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചു എന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് സ്പീക്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.

കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൺസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് അദ്ദേഹം ഹാജരായിരുന്നില്ല. അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്‌തെന്നാണ് വിവരം. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു.

യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഗൾഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ കസ്റ്റംസിനെയും അന്വേഷണവരുതിയിലാക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. പൊതുഭരണവകുപ്പിലെ അസി.പ്രോട്ടോക്കോൾ ഓഫീസർ എം.എസ്. ഹരികുമാറിനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്ന സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്റെ പരാതിയിൽ സമഗ്ര അന്വേഷണത്തിന് പൊലീസ് ഒരുങ്ങുകയും ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ, പൊലീസ് കടുപ്പിച്ചാൽ തിരിച്ചും അങ്ങനെ തന്നെയാകും സംഭവിക്കുക എന്നാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തതിലൂടെ വ്യക്തമാകുന്നത്.