കോഴിക്കോട്: മുഖ്യമന്ത്രി പിണറായ വിജയന്റെ കണ്ണൂരിലെ വസതിക്ക് എത്ര വില വരും? 8.7 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പു നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിവിധ കോണുകളിൽ നിന്നും വിമർശനവും ശക്തമായിരുന്നു. ഇതിനിടെ പിണറായി വിജയന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോട് പ്രതികരിച്ച് ഡീൻ കുര്യക്കോസ് എംപി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.

പിണറായിയുടെ 58 സെന്റ് സ്ഥലവും ഇരുനില വീടും കൂടി 8.7 ലക്ഷം രൂപ വിലവെച്ചതിനെ ചൂണ്ടിക്കാട്ടിയാണ് ഡീൻ കുര്യക്കോസിന്റെ പോസ്റ്റ്. 'കെ.എം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും ഇ.ഡിക്കും പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 8.7 ലക്ഷം രൂപക്ക്. സംശയം ഒന്നുമില്ലല്ലോ ആർക്കും ' -എന്നാണ് ഡീൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

പിണറായിയിൽ 8.70 ലക്ഷം രൂപ വിലവരുന്ന വീടുൾക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ടെന്ന് ധർമടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നത്. പിണറായി വിജയന്റെ കൈവശമുള്ളത് 10,000 രൂപയാണ്. ഭാര്യ റിട്ട. അദ്ധ്യാപിക തായക്കണ്ടിയിൽ കമലയുടെ കൈവശമുള്ളത് 2000 രൂപയും. പിണറായി വിജയന് തലശ്ശേരി എസ്.ബി.ഐയിൽ 78,048.51 രൂപയും പിണറായി സർവിസ് സഹകരണ ബാങ്കിൽ 5400 രൂപയും നിക്ഷേപമുണ്ട്.

കൈരളി ചാനലിൽ 10,000 രൂപ വില വരുന്ന 1000 ഷെയറും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയർ പിണറായി ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയിലുമുണ്ട്. ഇതിനു പുറമെ ഒരുലക്ഷം രൂപയുടെ ഷെയർ കിയാലിലുമുണ്ട്. സ്വർണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. പിണറായിയിൽ 8.70 ലക്ഷം രൂപ വിലവരുന്ന വീടുൾക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായിയുടെ വരുമാനം. പിണറായി വിജയന്റെ ഭാര്യ തായക്കണ്ടിയിൽ കമലക്ക് തലശ്ശേരി എസ്.ബി.ഐയിൽ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയിൽ 32,664.40 രൂപയും മാടായി കോഓപ് ബാങ്കിൽ 3,58,336 രൂപയും മൗവ്വഞ്ചേരി കോഓപ് ബാങ്കിൽ 11,98,914 രൂപ സ്ഥിര നിക്ഷേപവുമുണ്ട്.

കൈരളി ചാനലിൽ 20,000 രൂപ വില വരുന്ന 2000 ഷെയറും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) കമ്പനിയിൽ രണ്ടുലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. പിണറായി പോസ്റ്റ് ഓഫിസിൽ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫിസിൽ 1,45,000 രൂപയുടെയും നിക്ഷേപമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വർണം കമലക്ക് സ്വന്തമായുണ്ട്. ഇതിന് 35 ലക്ഷം രൂപയാണ് മാർക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്. ഒഞ്ചിയം കണ്ണൂക്കരയിൽ 17.5 സെന്റ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തിൽ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലക്ക് 29,767,17.61 രൂപയുടെയും സമ്പത്തുള്ളതായി നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിൽ വ്യക്തമാക്കുന്നു. രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും അഫിഡവിറ്റിലുണ്ട്.