പത്തനംതിട്ട: ഒരു സിബിഐ ഡയറിക്കുറിപ്പ് സിനിമ പോലെയൊരു കൊലക്കേസ് അന്വേഷണം. സംശയ നിഴലിലായിരുന്നവരെയൊക്കെ മാറ്റി നിർത്തി ഒടുക്കം യഥാർഥ പ്രതി പിടിയിലുമായി. ലോക്കൽ പൊലീസ് അന്വേഷിച്ച് അട്ടിമറിച്ച കേസിന് തുമ്പുണ്ടാക്കിയത് ജില്ലാ ക്രൈംബ്രാഞ്ച്. ഹീറോയായത് ഡിവൈഎസ്‌പിയായിരുന്ന പ്രതാപൻ നായരും.

2019 ഡിസംബറിൽ പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്‌മോൻ എന്ന് വിളിക്കുന്ന നസീർ (39) ആണ് പ്രതി. വീട്ടിൽ തടിക്കച്ചവടത്തിന് വന്ന നസീർ ടിൻജുവിനെ ക്രൂരമായി ബലാൽസംഗം ചെയ്തുകൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു.

ഭർതൃമതിയായ ടിൻജു അവിടെ നിന്ന് പിണങ്ങി കാമുകനായ ഓട്ടോ ഡ്രൈവർ ടിജിൻ ജോസഫിനൊപ്പം താമസിച്ചു വരികയായിരുന്നു. ടിജിന്റെ വീടിന്റെ കിടപ്പു മുറിയിലാണ് ടിൻജുവിനെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ലോക്കൽ പൊലീസും മാതാപിതാക്കളും സ്വാഭാവികമായും ടിജിനെ സംശയിച്ചു. പെരുമ്പെട്ടി എസ്ഐയായിരുന്ന ഷെരീഫ് കുമാർ ടിജിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ച് അവശനാക്കി. ചോര ഛർദിച്ച് ആശുപത്രിയിലായ ടിജിൻ അവിടെ നിന്ന് ഇറങ്ങിയ ശേഷം കോടതിയെ സമീപിച്ച് എസ്ഐക്കെതിരേ കേസെടുപ്പിച്ചു. ഈ കേസിൽ സസ്പെൻഷനിലായ എസ്ഐയ്ക്കെതിരേ തുടരന്വേഷണം നടക്കുകയാണ്. നിരപരാധിയെ പ്രതിയാക്കാൻ ശ്രമിച്ച എസ്ഐയെ സർവീസിൽ നിന്ന് പിരിച്ചു വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു.അറസ്റ്റിലായ പ്രതി നസീറിനെ കോടതി റിമാൻഡ് ചെയ്തു.

2019 ഡിസംബർ 15 നാണ് കൊല നടന്നത്. വീട്ടിലെ കിടപ്പുമുറിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിപ്പിച്ച് അബോധാവസ്ഥയിലായ ടിൻജുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി തുടർന്ന് മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയമാണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്.

തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഭർത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ ടിജിൻ ജോസഫിനൊപ്പം ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു ടിഞ്ചു. സംഭവദിവസം ടിജിനും അയാളുടെ അച്ഛനും പുറത്തു പോയശേഷം റ്റിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മല്ലപ്പള്ളി തഹസീൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും നടത്തി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 53 മുറിവുകൾ യുവതിയുടെ ശരീരത്തിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടിഞ്ചുവിന്റെ ഡയറി ഉൾപ്പെടെയുള്ള വസ്തുവകകൾ ബന്തവസിലെടുത്തിരുന്നു. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു. തുടർന്ന് കേസ് 2020 ഫെബ്രുവരിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു ജില്ലാ പൊലീസ് മേധാവി ഉത്തരവായി.

ശാസ്ത്രീയ പരിശോധനയിൽ യുവതിയുടെ രഹസ്യഭാഗങ്ങളിൽ ശുക്ലവും ബീജാണുവും കണ്ടെത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ടിഞ്ചു ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കും, ശാരീരിക പീഡനത്തിനും, വിധേയമായി എന്ന് വെളിവായി. ആദ്യം കേസ് അന്വേഷിച്ച ഡിവൈഎസ്‌പി സുധാകരൻ പിള്ള മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായി വന്ന ആർ. പ്രതാപൻ നായരുടെ വിദഗ്ധമായ അന്വേഷണമാണ് കേസ് തെളിയിച്ചത്.
യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട അനവധി മുറിവുകൾ ശ്രദ്ധയിൽപ്പെട്ട അന്നത്തെ ഡിവൈഎസ്‌പി നടത്തിയ ശാസ്ത്രീയ അന്വേഷണം ലൈംഗിക പീഡനവും തുടർന്ന് യുവതിയുടെ കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടുവെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച ക്രൈംബ്രാഞ്ച് പൊലീസിന്റെ അന്വേഷണ സംഘം, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും വെളുത്ത സ്രവത്തിന്റെ സാന്നിധ്യവും മറ്റും അടിസ്ഥാനപ്പെടുത്തി, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ടും കൂടുതൽ പേരെ ചോദ്യം ചെയ്തും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയയായി എന്നത് ഉറപ്പിക്കും വിധമുള്ള തെളിവുകൾ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള അമ്പതിലധികം മുറിവുകൾ, ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ നിർബന്ധിത ലൈംഗിക ബന്ധത്തിന് വിധേയമാക്കി എന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ചിന്റെ സംഘം എത്തിച്ചേരാനിടയാക്കി.

പ്രതാപൻ നായർക്ക് പിന്നാലെ ചാർജ് എടുത്ത ഡിവൈഎസ്‌പി വി ജെ ജോഫിയുടെ അന്വേഷണം, മരണം സംഭവിക്കുന്നതിനു മുമ്പ് ടിഞ്ചുവിന്റെ വീടിന് സമീപം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരിൽ കേന്ദ്രീകരിക്കുകയും അവരെ തുടർച്ചയായി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മൃതദേഹത്തിന്റെ നഖത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ ശാസ്ത്രീയ പരിശോധനക്ക് ഫോറൻസിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ അന്വേഷണം തുടർന്നു.

നഖങ്ങളിൽ അജ്ഞാതനായ ഒരാളുടെ ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു. ടിഞ്ചുവിന്റെ കൈവിരലുകളിലെ നഖങ്ങളിൽ കണ്ടെത്തിയ ഡി എൻ എ യുമായി നസീറിന്റെ രക്തസാമ്പിളിലെ ഡി എൻ എ സാമ്യം ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയും അഡിഷണൽ എസ് പി എൻ രാജനും സംഭവസ്ഥലം സന്ദർശിക്കുകയും വനിതാ സെല്ലിലെ പൊലീസുദ്യോഗസ്ഥരെ ഉൾപ്പെടുത്തി വീട്ടിലെ കിടപ്പുമുറിയിൽ ഡമ്മി പരീക്ഷണം നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മാസങ്ങളോളം പെരുമ്പെട്ടിയിലും പരിസരങ്ങളിലും ക്രൈം ബ്രാഞ്ച് അന്വേഷണസംഘം താമസിച്ച് സംശയമുള്ളവരെയും അവരുടെ കുടുംബങ്ങങ്ങളെയും നിരീക്ഷിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

കേസിലെ ആവലാതിക്കാരനായ കാമുകനും അയാളുടെ പിതാവും വീട്ടിൽ നിന്നും രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽ കടന്ന് ടിഞ്ചുവിനെ ലൈംഗിക പീഡനത്തിന് വീധേയയാക്കുകയാണുണ്ടായതെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. യുവതി എതിർത്തപ്പോൾ കിടപ്പുമുറിയിൽ വടക്ക് അരികിൽ കിടന്ന കട്ടിലിലേക്ക് ബലപ്രയോഗത്തിലൂടെ തള്ളിയിട്ടു.

കുതറിമാറിയ ടിഞ്ചുവിന്റെ തല കട്ടിൽ പടിയിൽ ഇടിപ്പിച്ചു. തുടർന്ന് ബോധരഹിതയായ യുവതിയെ പ്രതി ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും, കൊല്ലണമെന്ന ഉദ്ദേശത്തോടെ മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ വെള്ളമുണ്ട് ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു. ആത്മഹത്യ എന്ന ഗണത്തിൽ കൂട്ടേണ്ടി വരുമായിരുന്ന, ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ, ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയർന്ന തലത്തിലുള്ള പ്രൊഫഷണലിസവുമാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി അഭിപ്രായപ്പെട്ടു.

ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അർഹിക്കുന്നതായും ജില്ലാ പൊലീസ് മേധാവി കൂട്ടിച്ചേർത്തു.അന്വേഷണ സംഘത്തിൽ അതതു കാലത്തെ ഡി വൈ എസ് പി മാരായ ആർ സുധാകരൻ പിള്ള, ആർ പ്രതാപൻ നായർ, വി ജേ ജോഫി, ജെ ഉമേഷ്‌കുമാർ, എസ് ഐ മാരായ സുജാതൻ പിള്ള,അനിൽകുമാർ, ശ്യാംലാൽ, എ എസ് ഐ അൻസുദീൻ, എസ് സി പി ഓ മാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.