തൃശൂർ: പുലർച്ചെ ജോലിക്ക് പോയ സ്‌കൂട്ടർ യാത്രികരായ സ്ത്രീകളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണ മാല കവർന്ന സംഘം മാള പൊലിസിന്റെ പിടിയിലായി.സൂരജ്,കാർത്തിക് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാള പൊലിസ് സ്റ്റേഷൻ പരിധിയിലെ വെണ്ണൂർ പാടം, മണ്ടി കയറ്റം എന്നി സ്ഥലങ്ങളിൽ വെച്ച് പുലർച്ചെ ജോലിക്ക് സ്‌ക്കൂട്ടറിൽ പോകുകയായിരുന്ന രാധാമണി (50) ദേവിക (21) എന്നിവരെ ആക്രമിച്ചാണ് സംഘം സ്വർണ്ണ മാല കവർന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തി നൊടുവിലാണ് പത്തനംതിട്ട തിരുവണ്ടൂരിൽ നിന്നും പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഈ കേസ്സിലെ ഒന്നാം പ്രതി സൂരജിനതിരെ തിരുവല്ല പൊലിസ് സ്റ്റേഷനിൽ കവർച്ചയ്ക്കും കോയിപുറം പൊലീസ് സ്റ്റേഷനിൽ ഭവനഭേദനത്തിനും കേസുകൾ നിലവിലുണ്ടെന്ന് തെളിഞ്ഞു.

മാള പൊലിസ് സമയോചിതമായി പരാതിക്കാരെ നേരിൽ കണ്ട് കവർച്ചക്കാരുടെ രൂപസാദൃശ്യം മനസ്സിലാക്കി. സിസിടി കേന്ദ്രികരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അതിവേഗം കണ്ടെത്താൻ സാധിച്ചത്. കവർച്ച ചെയ്ത ശേഷം പണയം വെച്ച സ്വർണ്ണാഭരണങ്ങൾ പൊലിസ് കണ്ടെടുത്തു.