രതീഷിന്റെ ആത്മഹത്യക്ക് പിന്നിൽ പൊലീസിന്റെ കള്ളക്കേസ്; മൺസൂർ കൊലപാതകുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാർ ആസൂത്രിതമായി കേസിൽപ്പെടുത്തി; വീട്ടിലെത്തിയ പൊലീസുകാർ അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറി; പിണറായി ഭരിക്കുന്ന പൊലീസിനെതിരെ കുറ്റപത്രവുമായി സിപിഎം മുഖപത്രം
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: മൺസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷ് ജീവനൊടുക്കിയതിനു പിന്നിൽ പൊലിസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി' മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന പൊലിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം മുഖപത്രം നൽകിയ വാർത്തയിൽ ഉന്നയിക്കുന്നത്.
മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ അന്യായമായി പ്രതിചേർത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് വാർത്ത' പാനൂർ പുല്ലൂക്കര ഓച്ചിറക്കൽ പീടികക്കു സമീപം കൂലോത്ത് രതീഷിനെ(28)യാണ് കോഴിക്കോട് ജില്ലയിലെ വളയത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പ്രഥമവിവര റിപ്പോർട്ട് പ്രകാരം കേസിലെ രണ്ടാം പ്രതിയാണ്. വളയം കല്ലുനിരയിലെ ബന്ധുവീട്ടിനു സമീപത്തെ കശുമാവിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാർ ആസൂത്രിതമായി കേസിൽപ്പെടുത്തകയായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു. കള്ളക്കേസിൽകുടുങ്ങിയെന്ന് അറിഞ്ഞതോടെ മനസ്സുതകർന്ന യുവാവിനെ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാർ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുള്ളതായി പാർട്ടി പത്രം ആരോപിച്ചു.. ഈ വിവരവും അറിഞ്ഞതോടെയുണ്ടായ കടുത്ത മാനസിക സംഘർഷമാകാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് ദേശാഭിമാനി പറയുന്നു
പരേതനായ കൂലോത്ത് ബാലന്റെയും പത്മിനിയുടെയും മകനാണ്. സഹോദരി: രജിഷ. സിപി എം അനുഭാവിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ രതീഷിനെ മറ്റെന്തോ വൈരാഗ്യം വച്ച് മുസ്ലിംലീഗുകാർ കള്ളക്കേസിൽപ്പെടുത്തുകയായിരുന്നുവെന്നും വാർത്തയിൽ ചുണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ പ്രഥമവിവരപ്പട്ടിക തന്നെ ഏറെ സംശയമുയർത്തുന്നതാണെന്ന ഗുരുതരമായ ആരോപണവും സിപിഎം മുഖപത്രം ഉന്നയിക്കുന്നുണ്ട്.
സാധാരണഗതിയിൽ ഇത്തരം കേസുകളിൽ അഞ്ചോ ആറോ ആളുകളുടെ പേരാണ് എഫ്‌ഐആറിൽ പരാമർശിക്കാറ്. മറ്റു പ്രതികളെ പൊലീസ് അന്വേഷണത്തിലൂടെയാണ് കണ്ടെത്തുക. ഇവിടെ 11 പ്രതികളെ സാക്ഷി കൃത്യമായി ഓർത്തെടുത്ത് പറഞ്ഞുകൊടുത്തു. അവരുടെ വിലാസമോ അച്ഛന്റെ പേരോ അറിയുകയുമില്ല. 'അൺനോൺ' എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ലീഗ് കേന്ദ്രങ്ങൾ തയ്യാറാക്കി നൽകിയ പട്ടികയാണെന്ന് വ്യക്തമെന്നും വാർത്തയിൽ കുറ്റപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ