തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്റെ എഫ്‌ഐആർ വിവരങ്ങൾ പുറത്തുവന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ പുതിയ കേസിലെ വിശദാംശങ്ങളാണ് പുറത്തുവരുന്നത്. ദിലീപിന് കസ്റ്റഡിയിൽ മർദ്ദനമേറ്റിരുന്നു എന്ന് കൂടി സംശയിക്കുന്നതാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ എഫ്‌ഐആറിൽ ഉള്ളത്.

ദിലീപ് ഉൾപ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്‌ഐആറിൽ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. എ വി ജോർജിന്റെ ദൃശ്യങ്ങൾ യു ട്യൂബിൽ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദർശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നു. ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു, എ വി ജോർജ് എന്നിവർക്കെതിരെ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു.

എഫ്ഐആറിന്റെ ഉള്ളടക്കം: 'ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പർ കേസിലെ 8-ആം നമ്പർ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കിയതിന്റെ വിരോധത്താൽ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസിൽ മേൽനോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതൽ 6 വരെ പ്രതികൾ ചേർന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുള്ള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളിൽ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി. കേസിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്‌പി എവി ജോർജ്ജിന്റെ വീഡിയോ യൂടൂബിൽ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളിൽ ജോർജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി 'നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണ്. സോജൻ,സുദർശൻ, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതിൽ എന്റെ ദേഹത്ത് കൈവച്ച സുദർശന്റെ കൈവെട്ടണം' എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോൾ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കിൽ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാൽ... ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ' എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതൽ 6 വരെ പ്രതികൾ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാർ എന്നയാൾ നേരിട്ട് കാണാനും കേൾക്കാനും ഇടയാക്കി പ്രതികൾ മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്'

വധഭീഷണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്. നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേർത്തിട്ടുണ്ട്. അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐ ജി എ വി ജോർജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജൻ, സുദർശൻ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രുകുമാറിന്റെ മൊഴി.

ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിലവിലെ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നിയമതടസമില്ല. ഗൂഢാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാൽ അറസ്റ്റും രേഖപ്പെടുത്താം. വരുന്ന 12 നാണ് വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതുകൂടി കിട്ടിയശേഷം ദിലീപിനെ വിളിച്ചുവരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ അന്വേഷണ സംഘത്തിന്റെ യോഗത്തിലെ ധാരണ. എന്നാൽ മുൻകൂർ ജാമ്യം തേടിയോ എഫ്‌ഐആർ തന്നെ ചോദ്യം ചെയ്‌തോ കോടതിയെ സമീപിക്കാൻ ദിലീപിന് നിയമതടസമില്ല.

അന്ന് കസ്റ്റഡിയിൽ ദിലീപിന് തല്ലു കിട്ടിയോ?

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തണമെന്ന് ദിലീപും സംഘവും പറയുന്ന ശബ്ദരേഖകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുമ്പോൾ വ്യക്തമാകുന്നത് ദിലീപിന് അന്വേഷണ ഉദ്യോഗസ്ഥരോട് കടുത്ത പകയുണ്ടെന്ന് ശബ്ദരേഖകളിൽ നിന്ന് വ്യക്തമാണ്. കേസിന്റെ ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യലിൽ പൊലീസ് മർദ്ദനമേറ്റതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനൾ ഉള്ളത്. തന്റെ ദേഹത്ത് കൈ വെച്ച അന്വേഷണ ഉദ്യോഗസ്ഥൻ സുദർശന്റെ കൈ വെട്ടണം എന്ന് അന്വേഷണ സംഘത്തിന് ലഭിച്ച ഒരു ശബ്ദരേഖയിൽ ദിലീപ് തന്നെ പറയുന്നതിൽ കസ്റ്റഡിയിൽ തല്ലു കിട്ടിയെന്ന സൂചനയുമുണ്ട്.

ദിലീപിന് പൊലീസ് മർദ്ദനമേറ്റിട്ടുണ്ടെന്ന് പൾസർ സുനിയുടെതായി അടുത്തിടെ പുറത്തു വന്ന കത്തിലും പറയുന്നുണ്ടായിരുന്നു. ആ കത്തിലെ വിശദാംശങ്ങൾ ഇങ്ങനെയാണ്:

'സ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ. എന്നെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ എനിക്കെല്ലാം പറയാമായിരുന്നു. മാർപാപ്പ ബൈജു തുണിയില്ലാതെ നിർത്തി ചെകിടത്ത് രണ്ടെണ്ണം തന്നപ്പോൾ ചേട്ടൻ ഒരു വിധം എല്ലാം പറഞ്ഞില്ലേ. എന്നെയും വീജീഷിനെയും പൊലീസ് സൽക്കാരത്തിന് വിളിച്ചതല്ല. വിജീഷിനും എനിക്കും ശരിക്കും കിട്ടിയിട്ടും ഒന്നും പറഞ്ഞില്ല. വിജീഷ് പറയുമോയെന്ന് എനിക്കും പേടിയുണ്ടായിരുന്നു. പക്ഷെ ചേട്ടനെ പറ്റി ഒന്നും പറഞ്ഞില്ല. വിജീഷ് എന്നോട് ചോദിച്ചു നമ്മളെ ദിലീപേട്ടൻ രക്ഷിക്കില്ലേയെന്ന്. നമുക്ക് ചേട്ടൻ ഒരു വഴി കാണിച്ചു തരും ചേട്ടന്റെ പേര് പറയരുതെന്ന് ഞാൻ പറഞ്ഞു. ചേട്ടൻ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുന്നത് വരെ വിജീഷ് ഒന്നും പൊലീസിനോട് പറഞ്ഞില്ല,' കത്തിൽ പറയുന്നു.

2018 മെയ് മാസത്തിൽ എഴുതിയ കത്താണിത്. പൾസർ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞിരുന്നു. ദിലീപ് പൾസർ സുനിക്കെതിരെയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും വകവരുത്താൻ പദ്ധതിയിടുന്നെന്ന ശബ്ദരേഖ പുറത്തു വന്നതോടെയാണ് അമ്മ കത്ത് പുറത്തു വിടുന്നത്.