ആലപ്പുഴ: നൂറനാട് പടനിലം ഹയർസെക്കൻഡറി സ്‌കൂളിലെ നിയമനുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്തിയതിൽ ആലപ്പുഴ സിപിഎമ്മിൽ അച്ചടക്കനടപടി. മുന്മന്ത്രി ജി. സുധാകരന്റെ വിശ്വസ്തനും തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗവുമായ കെ. രാഘവനെയാണ് തരംതാഴ്‌ത്തിയത്. 

രാഘവനെ ജില്ല സെക്രട്ടറിയേറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്. ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്‌കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഏരിയസെന്ററിൽനിന്ന് ജി. രഘുവിനെയും തരംതാഴ്‌ത്തി. ശനിയാഴ്ച സിപിഎം ജില്ലകമ്മിറ്റി ഓഫിസിൽ സംസ്ഥാനസെക്രട്ടറി എ. വിജരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടറിയേറ്റിലും ജില്ലകമ്മിറ്റിയിലുമാണ് നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചത്.

സംഭവത്തിൽ അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി. സുധാകരനെതിരെ ആരോപണവും അന്വേഷണവും ഉയർന്നസാഹചര്യത്തിലാണ് സുധാകരന്റെ വിശ്വസ്തനെതിരെ നടപടി വേഗത്തിലാക്കിയതെന്നും പറയപ്പെടുന്നു.

സിപിഎമ്മിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സ്‌കൂളിൽ 1.63 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കെ.എച്ച് ബാബുജാൻ, എ. മഹേന്ദ്രൻ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

വർഷങ്ങളായി സിപിഎം ഭരിക്കുന്ന സ്‌കൂളിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇതേവിഷയത്തിൽ വർഷങ്ങൾക്ക് മുമ്പ് ഏരിയകമ്മിറ്റി സെക്രട്ടറിയായിരുന്ന എൻ. രാമകൃഷ്ണൻനായർക്കെതിരെയും സിപിഎം നടപടിയെടുത്തിരുന്നു.