ചെന്നൈ: സുവിശേഷ പ്രസംഗകൻ പോൾ ദിനകരനേയും തളയ്ക്കാൻ ആദായ നികുതി വകുപ്പ്. പോൾ ദിനകരൻ നേതൃത്വം നൽകുന്ന ജീസസ് കോൾസ് മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി റെയ്ഡ് നടത്തിയത് ബിലീവേഴ്സ് ചർച്ചിൽ നടന്ന ഓപ്പറേഷന് തുല്യമാണ്. തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സുവിശേഷ സ്ഥാപനത്തിലാണ് കേന്ദ്ര ഏജൻസിയുടെ റെയ്ഡ്.

അഡയാറിലെ ആസ്ഥാനം, ചെന്നൈ ജീവരത്ന നഗറിലെ പോൾ ദിനകരന്റെ വീട്, കോയമ്പത്തൂരിലെ കാരുണ്യ സർവകലാശാല, ചാരിറ്റി സ്ഥാപനമായ സീഷ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പു നടത്തിയെന്ന പരാതിയെ തുടർന്നാണു നടപടിയെന്നു വകുപ്പ് അറിയിച്ചു. ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണവുമുണ്ട്. പോൾ ദിനകരൻ വിദേശത്താണ്. ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ് നടക്കുമ്പോഴും ബിലീവേഴ്സ് ചർച്ചിന്റെ അധിപൻ കെപി യോഹന്നാനും വിദേശത്തായിരുന്നു.

നികുതി വെട്ടിപ്പ്, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന. കാരുണ്യ പ്രവർത്തനത്തിന് വാങ്ങുന്ന ഫണ്ട് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് പ്രധാന പരാതി. ജീസസ് കാൾസ് സഭ സ്ഥാപകൻ ഡി ജി എസ് ദിനകരന്റെ മകനാണ് പോൾ ദിനകരൻ. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചാൻസലറാണ് പോൾ ദിനകരൻ. ചെന്നൈ ലയോള കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി സ്വർണ്ണ മെഡൽ ജേതാവായി വ്യക്തിയാണ് പോൾ ദിനകരൻ. അതിന് ശേഷമം എംബിഎ പൂർത്തിയാക്കി മാനേജ്മെന്റിൽ പിഎച്ച്ഡി നേടി. അതിന് ശേഷമാണ് ആത്മീയ സുവേശേഷത്തിലേക്ക് കടന്നത്.

അച്ഛന്റെ പാതയിലൂടെ മകനും നീങ്ങി. ആത്മീയ ഇടപെടലുകളിലൂടെ സഭയെ വളർത്തി. ജീസസ് വിളിക്കുന്നു അഥവാ ജീസസ് കോൾസ് മിനിസ്ട്രി രാജ്യത്തെ ഏറ്റവും വലിയ ആത്മീയ പരിവർത്തന സ്ഥാപനമായി. വിദേശത്തും ശാഖകളുണ്ടായിരുന്നു. ഇവിടെ നിന്നെല്ലാം ഫണ്ട് ഇന്ത്യയിലേക്ക് എത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു ഇത്. എന്നാൽ പണം വിനിയോഗിച്ചത് പല ആവശ്യത്തിനും. ഈ സാഹചര്യത്തിലാണ് റെയ്ഡ്.

മാനവികതയ്ക്കുള്ള പോൾ ദിനകരന്റെ സേവനം 35 വർഷമായി. എല്ലാവരുടെയും സങ്കടത്തെ സന്തോഷമാക്കി മാറ്റുക എന്നതാണ് അവന്റെ ഹൃദയത്തിന്റെ നിലവിളിയും ദൗത്യവും എന്ന് പറഞ്ഞാണ് ദിനകരൻ സുവേശേഷ രംഗത്ത് നിറഞ്ഞത്. കർത്താവായ യേശുവിനെ പതിനെട്ടാം വർഷത്തിൽ തന്റെ സ്വകാര്യ രക്ഷകനായി സ്വീകരിച്ച് ജനങ്ങളെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചപ്പോഴാണ് വിശ്വാസയാത്ര ആരംഭിച്ചത് എന്നും വിശദീകരിച്ചു. അത് പിന്നീട് യേശു വിളിക്കുന്ന എന്ന സ്ഥാപനത്തിന്റെ വമ്പൻ വളർച്ചയ്ക്ക് വഴിയൊരുക്കി എന്നായിരുന്നു അവകാശ വാദം.

ദൈവസ്നേഹവും കൃപയും കൊണ്ട് ശക്തിപ്പെടുത്തിയ ദൗത്യം ദശലക്ഷക്കണക്കിന് ആളുകളെ ക്രിയാത്മകമായി സ്പർശിച്ചതിന്റെ ഫലമാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കാരണമെന്ന് യേശു വിളിക്കുന്നുവെന്ന പ്രസ്ഥാനം പറയുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലും പോൾ ദിനകരന് സ്വാധീനം ഏറെയാണ്. അത്തരത്തിലൊരു വ്യക്തിയുടെ സ്ഥാപനത്തിലേക്കാണ് റെയ്ഡ്. നിരവധി തെളിവുകൾ ആദായ നികുതി വകുപ്പിന് കിട്ടിയെന്നാണ് വിലയിരുത്തൽ.