അടിമാലി: കഞ്ചാവും എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിലായി. കൈകാണിച്ചിട്ട് നിർത്താതെ, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമിത വേഗതയിൽ പാഞ്ഞ കാർ 16 കിലോമീറ്ററോളം പിന്തുടർന്നാണ് എക്‌സൈസ് സംഘം യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്നലെ അടിമാലി - മൂന്നാർ റോഡിൽ അമ്പലപ്പടിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ KL 52 J 9456 നമ്പർ സ്വിഫ്റ്റ് കാർ കൈ കാണിച്ചിട്ടും നിർത്തിയില്ല.

തുടർന്ന് അടിമാലി എക്‌സൈസ് റേഞ്ചാഫീസിലെ ജീവനക്കാർ പിൻതുടർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവും എം ഡി എം എഇനത്തിൽപ്പെട്ട മയക്കുമരുന്നും കണ്ടെടുത്തത്. ഡ്രൈവർ ശരതിന്റെ മികവിലാണ് വാഹനം പിടികൂടാനായത്. വാഹന പരിശോധനയിൽ പ്രതികളുടെ കൈവശം സൂക്ഷിച്ച നിലയിലും വാഹനത്തിൽ ഒളിപ്പിച്ച നിലയിലുമായി 100 ഗ്രാം ഉണക്ക കഞ്ചാവും, 100 മില്ലിഗ്രാം മെത്തലീൻ ഡയോക്‌സി മെത്താം ഫിറ്റമിൻ (MDMA) എന്ന അതി മാരകലഹരി മരുന്നും കണ്ടെത്തി

'പാർട്ടി ഡ്രഗ്'എന്ന പേരിലറിയപ്പെടുന്ന എം ഡി എം എ വളരെ ചെറിയ തോതിൽ ഉപയോഗിച്ചാൽ പോലും 12 മണിക്കൂറിലധികം ലഹരിയുണ്ടാവുന്ന അതി മാരക ലഹരിമരുന്നാണ്.2 ഗ്രാം കൈവശം സൂക്ഷിച്ചാൽ പോലും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.

മലപ്പുറം തിരൂർ വളാഞ്ചേരി കരയിൽ താമസക്കാരായ മേലേപ്പീടികയിൽ വീട്ടിൽ മുഹമ്മദ് അസ്ലം (23), പറശ്ശേരി വീട്ടിൽ മുഹമ്മദ് സുഹൈൽ (20), പാറമേൽത്തൊടി വീട്ടിൽ സൂരജ് (23), കഴപ്പനങ്ങാട്ട് പറമ്പിൽ വീട്ടിൽ ബിബിൻ (21), തൈയ്യിൽ വീട്ടിൽ മുഹമ്മദ് അസ്‌കർ (20) എന്നിവരെയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ റ്റി വി സതീഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സാന്റി തോമസ്, വി ആർ ഷാജി, കെ വി പ്രദീപ്, സിവിൽ എക്‌സൈസ് ഓഫീസർ കെ എസ് മീരാൻ, ഡ്രൈവർ ശരത് എസ് പി എന്നിവർ പങ്കെടുത്തു.