മഞ്ചേരി: ബാറിലും പൊലീസ് സ്റ്റേഷനിലും അക്രമം കാണിച്ച പ്രതികളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മഞ്ചേരി മലബാർ ഹെറിറ്റേജ് ബാറിൽ പ്രശ്‌നമുണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിൽ പ്രതികളായ അഞ്ച് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

പൂക്കോട്ടുംപാടം സ്വദേശി കൈനോട്ട് അലിയുടെ മകൻ സാബിത്ത് (34), പൂക്കോട്ടുംപാടം പള്ളിക്കുന്ന് മൊയ്തുവിന്റെ മകൻ ഉബൈദ് (32), മഞ്ചേരി വായ്‌പ്പാറപ്പടി സ്വദേശി പാറക്കോട്ടിൽ നാരായണന്റെ മകൻ അരുൺ (28), മഞ്ചേരി തുറക്കൽ സ്വദേശി ഒറവമ്പ്രം ഓട്ടുപാറ മുഹമ്മദ് കുട്ടിയുടെ മകൻ ഷഹീൻ ഷാ (26), പൂക്കോട്ടുംപാടം സ്വദേശി ഏരിയാട്ടുകുഴി അബൂബക്കറിന്റെ മകൻ സുഹൈർ (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ബാറിലെത്തിയ പ്രതികൾ മദ്യപിച്ച് ബാർ ജീവനക്കാരുമായി തർക്കമുണ്ടാവുകയും ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ബാറിൽ പരക്കെ അക്രമം അഴിച്ചുവിട്ട പ്രതികൾ ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ചെയ്തു. വിവരം കിട്ടി സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തേയും അക്രമിക്കുകയായിരുന്നു.

പ്രതികൾ പൊലീസ് വാഹനത്തിന്റെ കണ്ണാടി അടിച്ച് തകർത്തു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഉൾപ്പെടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.