ദുബായ്: ഒരു ടൂറിസം കമ്പനിയുടെ രണ്ട് മാനേജർമാരെയും ഒരു ഡിജെയെയും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നൂറിലധികം പേർക്ക് പാർട്ടി സംഘടിപ്പിക്കുകയും രാജ്യത്തെ കോവിഡ് സുരക്ഷാ ക്രമീകരണങ്ങളെ പരിഹസിക്കുകയും ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്. 100 പേർ പങ്കെടുത്ത അടച്ചമുറിയിലെ പാർട്ടിയിലായിരുന്നു ഡിജെ കോവിഡ് സുരക്ഷാ മുൻകരുതലുകൾക്കെതിരെ പരിഹാസമുതിർത്തത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പാർട്ടിയുടെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സിഐഡി) അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. മതിയായ അനുവാദം അധികൃതരിൽ നിന്ന് വാങ്ങിക്കാതെയായിരുന്നു സ്ഥാപനം പാർട്ടി നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാതെ നടത്തിയ പാർട്ടി കോവിഡ് സുരക്ഷാ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. കൂടാതെ മറ്റു മാർഗനിർദ്ദേശങ്ങളും പാലിച്ചിരുന്നില്ല. ഇത് ആളുകളുടെ ജീവന് ഭീഷണിയാണെന്ന് വിലയിരുത്തി. പാർട്ടി, യോഗം, സ്വകാര്യ–പൊതു ആഘോഷം പൊതുസ്ഥലത്തോ ഫാമുകളിലെ നടത്തുന്ന പാർട്ടി എന്നിവയിലേയ്ക്ക് ആളുകളെ ക്ഷണിക്കുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് സിഐഡി അറിയിച്ചു.

കോവിഡ് സുരക്ഷാ നിയമലംഘകരോട് ദുബായ് പൊലീസ് ഒരിക്കലും സഹിഷ്ണുത കാട്ടുകയില്ല. കാരണം, ഈ നിയമങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ടൂറിസം കമ്പനികളോടും ബിസിനസുകാരോടും മറ്റും കോവിഡ് വ്യാപനം തടയുന്നതിനെതിരെയുള്ള യത്നങ്ങളെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തു. "സമൂഹത്തിൽ പകർച്ചവ്യാധി തടയുന്നതിനുമായി ഈ നടപടികൾ നടപ്പാക്കിയിട്ടുണ്ട്," "കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ എല്ലാ ടൂറിസം കമ്പനികളോടും പ്രാദേശിക ബിസിനസുകളോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. വൈറസ് പടരുന്നതിന് കാരണമായേക്കാവുന്ന തിരക്കേറിയ ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ നിന്നും പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുക, "ബ്രിഗേഡ്. അൽ ജല്ലഫ് പറഞ്ഞു.