തിരുവനന്തപുരം: ആറ്റുകാലിൽ സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിൽ രണ്ടര മാസത്തിന് ശേഷം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണൻ പൂന്തുറ പൊലീസിന് മുന്നിലാണ് കീഴടങ്ങിയത്. പ്രതിയെ പിടിക്കുന്നതിലെ പൊലീസ് വീഴ്ചയും പാർട്ടി സംരക്ഷണവും വാർത്തയായതിന് പിന്നാലെയാണ് കീഴടങ്ങൽ.

പരസ്യ മർദ്ദനത്തിൽ പാർട്ടി പ്രവർത്തകയായ പരാതിക്കാരിയെ കയ്യൊഴിഞ്ഞ് പ്രതിയെ സിപിഎം സംരക്ഷിക്കുന്ന വാർത്ത പുറത്തുവന്നോതടെ കർശന നടപടി വേണമെന്ന നിർദ്ദേശം ഉണ്ടാകുകയായിരുന്നു. സായ് കൃഷ്ണനെതിരെ ഏപ്രിൽ മാസമാണ് അന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക പരാതി നൽകിയത്. വനിതാ പ്രവർത്തകയുടെ പരാതിയിൽ പാർട്ടി മുഖം തിരിച്ചതോടെ ഗോപിക മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു.

ഇതോടെ ഗോപികയെ ഒറ്റപ്പെടുത്തി മറുഭാഗത്ത് പ്രതിക്ക് സംരക്ഷണം നൽകുകയായിരുന്നു ചിലർ. ഇന്നലെ സിപിഎം ചാല ഏര്യാകമ്മിറ്റി ഓഫീസിൽ എത്തി ഡിവൈഎഫ്‌ഐ യോഗത്തിൽ പ്രതി പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാൻ നടപടി എടുക്കാതിരുന്നതും വാർത്തയായി. ഹൈക്കോടതിയിൽ ജാമ്യഹർജിക്ക് പ്രതി ശ്രമിക്കുന്നതിനാൽ തടസങ്ങൾ ഉണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. കീഴടങ്ങിയെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.