കൊല്ലം: ജോലിയൊക്കെ പിന്നെ.. ആദ്യം പാർട്ടിയും പാർട്ടി പരിപാടിയും. അല്ലെങ്കലിൽ ചിലപ്പൊ പോയികിട്ടുന്നത് ജോലിമാത്രമാവില്ല മൂക്കിന്റെ പാലം കൂടിയാവും. ഡിവൈഎഫ്‌ഐ സിവിൽ സ്റ്റേഷൻ മേഖലാ കമ്മിറ്റി അംഗവും സിപിഎം പുന്നത്തല സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ തിരുമുല്ലവാരം പുന്നത്തല ചേന്നലിൽ ശിവകൃപയിൽ രവിന്റെ അവസ്ഥ അതാണ്.ജോലി കിട്ടിയതിന് ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന പേരിലാണ് ഡിവൈഎഫ്‌ഐ നേതാവിനു ക്രുരമർദ്ദനം ഏൽക്കേണ്ടി വന്നത്.ഇടിക്കട്ട കൊണ്ടുള്ള ഇടിയേറ്റു മൂക്കിന്റെ പാലം തകർന്ന രവിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ ചോരയൊലിപ്പിക്കുന്ന മുഖവുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ ആശുപത്രിയിലേക്കു പറഞ്ഞയച്ച പൊലീസ്, കേസെടുക്കാതെ ഉരുണ്ടുകളിക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്.മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാകാതിരുന്നതോടെ രവിൻ രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. കൊല്ലം നഗരത്തിൽ നെല്ലിമുക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ ഫോണിൽ വിളിച്ചുവരുത്തി വീടിനടുത്തുവച്ചു മർദിക്കുകയായിരുന്നു. നേതാക്കൾക്കൊപ്പം മാരകായുധങ്ങളുമായി പതിനഞ്ചോളം വരുന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നതായി രവിൻ പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനയിൽക്കുളങ്ങര സ്വദേശി അഫൻ താഹയ്ക്കും മർദനമേറ്റു. നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

എട്ടു വർഷമായി സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും സജീവമായ രവിന്, തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജോലി ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രവർത്തനം കഴിഞ്ഞാണു ജോലിയിൽ പ്രവേശിക്കാനായത്. രാവിലെ 8 മുതൽ രാത്രി 8 വരെ ജോലിയുള്ളതിനാൽ പ്രവർത്തനത്തിനു വരാൻ കഴിയാത്തതിലെ ബുദ്ധിമുട്ട് പിന്നീട് നേതാക്കളെ അറിയിച്ചിരുന്നതായി രവിൻ പറയുന്നു. ജോലിക്കൊപ്പം പിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും നടത്തണം.

പരിപാടികൾക്കു വരാത്തതിന്റെ കാരണം തിരക്കി കോർപറേഷൻ കൗൺസിലർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ഡിവൈഎഫ്‌ഐ നേതാവ് സ്ഥിരമായി ഫോണിൽ വിളിച്ചു പാർട്ടി പരിപാടിക്കു വന്നേ പറ്റൂവെന്നു ഭീഷണിപ്പെടുത്തിയതായി രവിൻ പറയുന്നു.രവികുമാർ- രാജലക്ഷ്മി ദമ്പതികളുടെ ഏകമകനാണു രവിൻ.