കണ്ണൂർ: റോഡ് നിർമ്മാണത്തിനായി മണ്ണെടുത്തപ്പോൾ കണ്ടെത്തിയത് വമ്പൻ ഗർത്തം. ഈ ഗർത്തം നികത്തി റോഡ് വീണ്ടും നന്നാക്കാൻ തുനിഞ്ഞപ്പോൾ കണ്ടത് മറ്റൊരു വമ്പൻ ഗർത്തവും. മണ്ണിടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഭീതിയുടെ നിഴലിൽ നാട്ടുകാരും. കണ്ണൂർ ജില്ലയിലെ ഇരിക്കുൂറിൽ ഉളിക്കൽ മേഖലയിലാണ് ഇത്തരമൊരു പ്രതിഭാസം രണ്ട് വീടുകൾ അപകടത്തിലാക്കിയിരിക്കുന്നത്.

ഉളിക്കൽ പഞ്ചായത്തിലെ ഉളിക്കൽ അറബി, കോളിത്തട്ട് പ്രദേശങ്ങളെ ഇരിട്ടിയുമായും ജില്ലയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് വൻ ഗർത്തം രൂപം കൊണ്ടത്. മലയോര ഹൈവേയിൽ നിന്നും ഏകദേശം 200 മീറ്റർ മാത്രമാണ് ഈ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഒരു വർഷം മുമ്പ് റോഡ് പണി തുടങ്ങിയപ്പോൾ കണ്ടെത്തിയ ഗർത്തമാണ് ഇപ്പോൾ പ്രദേശവാസികളെ മൊത്തത്തിൽ ഭീതിയിലാഴ്‌ത്തുന്നത്.

റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ കയറ്റം കുറയ്ക്കൽ പ്രവർത്തിയും, വീതി കൂട്ടലും ആരംഭിച്ചതോടെയാണ് റോഡിൽ ഗർത്തം ഉള്ളതായി കണ്ടെത്തിയത്. അന്ന് റോഡ് നിർമ്മാണത്തിലേർപ്പെട്ട ജെസിബിയും അതിലെ ഓപ്പറേറ്ററും അത്ഭുദകരമായാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. തുടർന്ന് ഈ വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി ഉളിക്കൽ പൊലീസിന്റെ നിയന്ത്രണത്തിൽ അടച്ചിരുന്നു.

ഉളിക്കൽ നിന്നും മട്ടിണി, കൂട്ടുപുഴ, കൂർഗ് , മൈസൂർ തുടങ്ങിയ പ്രദേശങ്ങളിലെത്തിച്ചേരുന്നതിനുള്ള പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് അപകടത്തിലായ ഈ റോഡ്. ഒരു വർഷത്തിന് ശേഷം ഇന്നലെയാണ് ഈ റോഡിന്റെ പണി പുനരാംരഭിച്ചത്, എന്നാൽ ഇന്നലെ മുൻപ് രൂപപ്പെട്ട ഈ ഗർത്തം സമീപത്തു നിന്ന് മണ്ണെടുത്ത് നികത്തുന്നതിനിടയിലാണ് കൂടുതൽ മണ്ണിടിഞ്ഞ് വീടിനെ വിഴുങ്ങാൻ ഭൂമി വാതുറന്നിരിക്കുന്ന തരത്തിൽ വൻ ഗർത്തം രൂപപ്പെട്ടത്.

അപകട ഭീതിയിലായ വീട്ടുകാരെ അവിടെ നിന്നും ഈ കാലമത്രയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴും ഈ വീടുകളിൽ ആൾത്താമസമില്ല. ദൃശ്യങ്ങളിൽ കാണുന്ന ഇരുനില വീട് ഇഞ്ചിക്കാലായിൽ ബേബി എന്നയാളുടെയാണ്. ദൃശ്യങ്ങളിലുള്ള ചെറിയ വീട് കരിന്താറ്റയിൽ ബാബു എന്നയാളുടേതുമാണ്. ഒരായുസിന്റെ അധ്വാനം ഏതു നിമിഷവും തകർന്നു വീഴുമോ എന്ന നെഞ്ച് തകരുന്ന വിഷമത്തിലാണ് ഈ വീട്ടുകാർ. മണ്ണിലെ അഗാധ ഗർത്തം മറ്റിടങ്ങലിമുണ്ടോ എന്ന ആശങ്കയും നാട്ടുകാരെ അലട്ടുന്നുണ്ട്.

കർണ്ണാടക വനമേഖലയുമായി വനാതിർത്തി പങ്കിടുന്ന മേഖലയാണിത്, കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത് വച്ചാണ് ജസ്റ്റിൻ എന്ന യുവാവിനെ ഭാര്യയോടൊപ്പം ബൈക്കിൽ വരുമ്പോൾ കാട്ടാന കുത്തി കൊന്നത്. ഇത്തരത്തിലൊരു അത്യാഹിതമോ മറ്റ് ഏതെങ്കിലും ദുരന്തമോ ഉണ്ടായാൽ അവിടെ എത്തിപ്പെടുന്നതും, അവിടെ നിന്നും പുറത്ത് വരുന്നതും വളരെ ദുഷ്‌കരമാണ്.

അതിനാൽ തന്നെ അപകടാവസ്ഥയിലായ ഈ കുടുംബങ്ങളെ സംരക്ഷിച്ച് കൊണ്ട് ഈ വഴി ഉടൻ സഞ്ചാര യോഗ്യമാക്കണമെന്നാണ് ആവശ്യപ്പെടുവാനുള്ളത്. എന്തായാലും സംഭവത്തെ ഗൗരവത്തോടെ കണ്ടെ ഇടപെടൽ വേണമെന്നാണ് പ്രദേശത്തെ വാർഡ് മെമ്പർ ടോമി മൂക്കനോലി പ്രതികരിച്ചിരിക്കുന്നത്.