ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥനായി മാറിയ സഞ്ജയ് കുമാർ മിശ്രക്ക് വീണ്ടും കാലാവധി നീട്ടി നൽകിയത നടപടി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കാണുന്നത് സംശയത്തോടെ. ഒരു വർഷം കൂടിയാണ് കാലാവധി നീട്ടിയത്. ഇതിനിടെ കേരളത്തിലും, ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പു നടക്കാനുണ്ട്. രാഷ്ട്രീയക്കാരുടെ ഫണ്ടിങ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കരുക്കൽ നീക്കുന്നതിൽ മിടുക്കനാണ് സഞ്ജയ് കുമാർ മിശ്ര. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റൊരു ഉദ്യോഗസ്ഥനും നൽകാത്ത പ്രത്യേക പരിഗണന കേന്ദ്രവും അമിത്ഷായും നൽകിയത്.

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് ഉൾപ്പടെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സർക്കാരിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന് കാലാവധി നീട്ടി നൽകിയത്. പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും അറസ്റ്റു ചെയ്യാൻ മടികാണിക്കാത്ത വ്യക്തിയാണ് ഷായുടെ വിശ്വസ്തനായ മിശ്ര.

ഈ മാസം 18-നായിരുന്നു മിശ്ര സർവ്വീസിൽ നിന്നും വിരമിക്കേണ്ടിയിരുന്നത്. കേന്ദ്ര സർക്കാരിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണൽ സെക്രട്ടറി റാങ്ക് നൽകുന്നതിന്റെ നിയമോപദേശം സർക്കാർ തേടിയിരുന്നു. ഇതാദ്യമായാണ് ഇഡി ഡയറക്ടർക്ക് കാലാവധി നീട്ടി നൽകുന്നത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഡയറക്ടർ ജനറൽ ബാലേഷ് കുമാർ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി എസ് എം സഹായ്, മുംബൈയിലെ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അമിത് ജെയിൻ എന്നിവരെ ഇഡി ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഇപ്പോഴന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്ത് മിശ്ര തുടരട്ടെ എന്ന നിലപാട് കേന്ദ്ര സർക്കാർ കൈക്കൊണ്ടതെന്നാണ് സൂചനകൾ.

ഡയറക്ടർ കർണയിൽസിങ് വിരമിച്ചതോടെയാണ് മിശ്ര ഇഡിയെ നയിക്കാൻ എത്തിയത്. അന്ന് മിശ്ര നിലവിൽ ആദായനികുതി വകുപ്പിൽ ചീഫ് കമ്മിഷണറായിരുന്നു. 2018ൽ ഒട്ടേറെ സുപ്രധാന കേസുകളുടെ അന്വേഷണത്തിനു നടുവിലാണെങ്കിലും കർണയിൽസിങ്ങിന് ഇഡി ചീഫിന്റെ കാലാവധി നീട്ടി നൽകാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല. എന്നാൽ രണ്ട് കൊല്ലം കഴിയുമ്പോൾ മിശ്രയ്ക്ക് വേണ്ടി സാധ്യത തേടുകയുമാണ് കേന്ദ്ര സർക്കാർ. 1984ലെ ഐആർഎസ് ബാച്ചാണ് മിശ്ര.

കേരളത്തിലെ സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇഡി നടത്തിയത് ചടുലമായ നീക്കമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് പോലും നാടകീയത നിറച്ചായിരുന്നു. സിബിഐയ്ക്ക് സമാനമായ അംഗീകരാം ഏജൻസിക്ക് കിട്ടി. ഈ സാഹചര്യത്തിലാണ് ഇഡി തലവന്റെ കാലാവധി നീട്ടാനുള്ള തീരുമാനം. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മിശ്രയ്ക്ക് അനുകൂലമാണ്.

സ്വർണക്കള്ളക്കടത്ത് കേസിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും നടത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറഞ്ഞിട്ടാണെന്ന് തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ ഇഡിക്കു മൊഴി നൽകിയതാണ് സ്വർണ്ണ കടത്ത് കേസിൽ നിർണ്ണായകമായത്. ലക്ഷക്കണക്കിനു രൂപയുമായി സ്വപ്ന എത്തിയപ്പോൾ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചത് ശിവശങ്കർ പറഞ്ഞിട്ടാണ്. ലോക്കർ തുറക്കാനും അതിൽ പണമടക്കമുള്ല വസ്തുക്കൾ സൂക്ഷിക്കാനും സഹായിച്ചതും ശിവശങ്കറുടെ നിർദ്ദേശപ്രകാരമായിരുന്നു. ഓരോ ഇടപാടും താൻ അദ്ദേഹത്തെ അറിയിച്ചിരുന്നു എന്നും വേണുഗോപാൽ മൊഴി നൽകി. ശിവശങ്കറെ ഒപ്പമിരുത്തിയാണ് ഇഡി വേണുഗാപാലിന്റെ മൊഴിയെടുത്തത്.

അതേസമയം കോടിയേരി ബാലകൃഷ്ണനിലൂടെ ആദ്യ വിക്കറ്റ് വീണതിന്റെ ആഹ്ളാദത്തിൽ പ്രതിപക്ഷം. അടുത്ത ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് ലാക്കാക്കിയാണ് പ്രതിപക്ഷ കരുക്കൾ നീക്കുന്നത്. ഇ.ഡിയുടെ എതിർസത്യവാങ്മൂലം കോടതി അംഗീകരിച്ചാൽ വൈകാതെ മുഖ്യമന്ത്രിയേയും ചോദ്യംചെയ്യുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെവന്നാൽ മുഖ്യമന്ത്രിക്കു കടിച്ചുതൂങ്ങിയിരിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ അങ്ങനെയൊന്നുണ്ടായാൽ അത് ബംബറാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.