കൊച്ചി: തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രിയും നിലവിലെ സിറ്റിങ് എംഎൽഎയുമായ ഡോ. സി വിജയഭാസ്‌കറിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേരളത്തിലെ പ്രമുഖ ജൂവലറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയെ ഇ ഡി ചോദ്യം ചെയ്യുന്നത്.

2016 ലാണ് കേരളത്തിലെ ഒരു പ്രമുഖ ജൂവലറി ഗ്രൂപ്പ് കൊച്ചിയിൽ താമസിക്കുന്ന ശർമ്മിള എന്ന യുവതി രണ്ടര കേടി രൂപയുടെ സ്വർണം വാങ്ങി പണം നൽകാതെ വഞ്ചിച്ചു എന്ന് പരാതി നൽകുന്നത്. അങ്കമാലി പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഈ പരാതിയുടെ ഭാഗമായി വലിയ കള്ളപ്പണ ഇടപാട് ഉണ്ടെന്ന് മനസിലാക്കിയാണ് ഇ ഡി ഈ കേസ് അന്വേഷണം ഏറ്റെടുത്തത്.

ഈ കേസന്വേഷത്തിന്റെ ഭാഗമായി ശർമ്മളയിൽ നിന്ന് അടക്കം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജയഭാസ്‌കറിനെ ഇഡി ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ.

നേരത്തെ, തമിഴ്‌നാട്ടിൽ അനധികൃത ഗുഡ്ക വ്യാപാരത്തിന് ഒത്താശ ചെയ്യാൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ കോഴ വാങ്ങിയതിന്റെ രേഖകൾ പുറത്തായത് വിവാദമായിരുന്നു. മന്ത്രിക്ക് പുറമേ ഡിജിപി ടി കെ രാജേന്ദ്രനും മുൻ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എസ് ജോർജും പ്രമുഖ ഗുഡ്ക വ്യാപാരിയുടെ കൈയിൽ നിന്ന് കോഴ വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു.