കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും. ബിനീഷിന്റെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഇ.ഡി ഓഫീസിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. 9.25 ഓടുകൂടിയാണ് ബിനീഷ് ഇഡി ഓഫീസിലെത്തിയത്. 11 മണിക്ക് ഹാജരാകാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. ബിനീഷ് ചോദ്യം ചെയ്യലിനായി എത്തുമെന്ന് അറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു.

ചാനൽ ക്യാമറകളെ കണ്ട് പരിഭ്രമത്തോടെ എത്തിയ ബിനീഷ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് കയറിപ്പോയി. സ്വർണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി. ബിനീഷ് തന്റെ ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി.

പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് പേയ്‌മെന്റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.

മൂന്നു കമ്പനികളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ തുടർന്നാണ് ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സംശയ നിഴലിൽ വന്നത്. 2018 ൽ തുടങ്ങിയ യു എഎഫ് എക്‌സ് സൊല്യൂഷൻസൺസ്. ബിനീഷിന് പങ്കാളിത്തമുള്ള ഈ കമ്പനി വഴി കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു.

കള്ളപ്പണ ഇടപാടുകൾക്കും വിദേശകറൻസി കൈമാറ്റത്തിനും തുടങ്ങിയ കടലാസ് കമ്പനികൾ മാത്രമായിരുന്നു ഇവയെന്ന സംശയത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബംഗളൂരു ലഹരികടത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഈ കമ്പനികളുടെ മറവിൽ വിദേശത്തും സ്വദേശത്തും കള്ളപ്പണ ഇടപാടുകൾ നടത്തിയതയും സൂചനയുണ്ട്. ഇവയിലൊക്കെ വ്യക്തത വരുത്താനാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണസംഘം വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനിടയിൽ ബിനീഷ് തന്റെ പാർട്ട്ണറാണെന്നും മുഹമ്മദ് അനൂപ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ നാർക്കോട്ടിക്‌സ് ബിനീഷിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.

റാക്കറ്റിന്റെ സൂത്രധാരനായ കെ ടി റമീസ് വഴിയായിരുന്നു ഈ മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. എന്നാൽ വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം മുന്നോട്ട് പോയില്ല. ഇതിനിടെയാണ് രണ്ടാഴ്ച മുൻപ് മലയാളിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരിവിൽ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ കെ ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി. ബിനീഷ് തന്റെ ഹോട്ടൽ തുടങ്ങാൻ 6ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.