കരുനാഗപ്പള്ളി: കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ചവറ ശങ്കരമംഗലം മെമ്പർ നാരായണ പിള്ള കോളേജ് വിദ്യാർത്ഥിയും അമൃതപുരി പറയകടവ് കല്ലുമ്മൂട്ടിൽ വീട്ടിൽ സുജിചന്ദ്രൻ - പ്രവീണ ദമ്പതികളുടെ മകനുമായ ഏകനാഥി(18)ന്റെ മരണത്തിലാണ് സംശയമുണർത്തി ബന്ധുക്കൾ രംഗത്തെത്തിയത്. ആരെങ്കിലും അപായപ്പെടുത്തിയതാവെമെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഏകനാഥിന് യാതൊരു പ്രശ്നങ്ങളും കാണാതാകുന്നത് വരെയുണ്ടായിരുന്നില്ല. ആർമിയിൽ ചേരണമെന്നുള്ള അതിയായ ആഗ്രഹം മനസ്സിലുള്ളയാലായിരുന്നു. അതിനായി കഠിന പരിശ്രമത്തിലുമായിരുന്നു. അതിന്റെ ഭാഗമായാണ് പുലർച്ചെ ഓടാനായി പോയതും. അമൃതാനന്ദമയീ മഠത്തിന്റെ ഗേറ്റിലേ ക്യാമറയിൽ പചിഞ്ഞ ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഓടാൻ പോകുന്ന ഒരാൾ എങ്ങനെയാണോ പോകുന്നത് ആ രീതിയിലാണ് ഏകനാഥ് പോകുന്നത്. അതിനാൽ ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കൾ ഉന്നയിക്കുന്ന സംശയം പുലർച്ചെ പോകുന്ന വഴിയിൽ അരുതാത്ത കാഴ്ച എന്തെങ്കിലും കാണാനിടയായിപ്പോൾ ആരെങ്കിലും അപായപ്പെടുത്തിയതാവാമെന്നാണ്. അതല്ലാതെ മറ്റ് രീതിയിലെന്തായാലും അപകടം സംഭവിക്കില്ല. ഏകനാഥിന് നീന്തൽ വശമുള്ളതാണ്.

മറ്റൊരു സംശയമുള്ളത് സ്ഥലത്തെ ലഹരിമരുന്ന് മാഫിയകളെയാണ്. പറയകടവ് കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ട്. ഇതിൽപ്പെട്ട ആരെങ്കിലും ഇടപാട് നടത്തുന്നതോ മറ്റൊ കാണാനിടയായപ്പോൾ അപായപ്പെടുത്തിയതാവാമെന്നും സംശയിക്കുന്നുണ്ട്. മാതാ അമൃതാനന്ദമയീ മഠത്തിന് മുൻ വശമാണ് ഏകനാഥിന്റെ വീട്. ഇവിടുത്തെ സിസിടിവിയിൽ മാത്രമേ സവാരിക്കായി പോകുന്ന ദൃശ്യം ലഭിച്ചിട്ടുള്ളൂ. മറ്റ് സ്ഥലങ്ങളിൽ സിസിടിവി ഇല്ല. അതിനാൽ എങ്ങനെയാണ്, എവിടെ വച്ചാണ് അപകടം സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. ഇതിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഫോൺ, ലാപ്ടോപ്പ് അടക്കമുള്ളവ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഓച്ചിറ പൊലീസാണ് അന്വേഷണം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. കടലിൽ കിടന്ന് മൃതദേഹം അഴുകിയ നിലയിലായതിനാൽ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോറൻസിക് സർജന്റെ വിശദമായ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണം ഏതു രീതിയിലാണ് സംഭവച്ചത് എന്ന് മനസ്സിലാക്കാൻ കഴിയൂ. ഏകനാഥ് സഞ്ചരിച്ച വഴിയിൽ പുലർച്ചെ സഞ്ചരിച്ചിരുന്നവരെ പറ്റിയുള്ള വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ഏകനാഥിനെ കാണാതാകുന്നത്. നേരം പുലർന്നിട്ടും ഏകനാഥിനെ കാണാതായതോടെ ബന്ധുക്കൾ തിരക്കിയിറങ്ങി.

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ വീട്ടിൽ വച്ചിട്ടാണ് പോയിരുന്നത്. തിരച്ചിലിൽ കണ്ടെത്താനാവാതിരുന്നതോടെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിൽ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിന് സമീപത്തെ കടൽ തീരത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റം മാർട്ടം നടത്തി മൃതദേഹം മറവു ചെയ്തു.