തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. 3 ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തിൽ 2016ൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി 40771 ആയി വർധിപ്പിക്കും.

പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം നൽകാനാണ് ധാരണ. വീടു കയറിയുള്ള പ്രചരണത്തിന് അഞ്ച് പേർക്ക് മാത്രമാണ് അനുമതിയുള്ളത്. 80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ടിന് അനുമതി നൽകുന്നതായും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.

ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.