അമൃത്സർ: വടക്കൻ സംസ്ഥാനങ്ങളിൽ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയക്കൊടി പാറിക്കും എന്ന് ഉറപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ അവസരത്തിലാണ് പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പൊന്നിൻ വിജയം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദൾ-ബിജെപി സഖ്യം രംഗത്തെത്തി. പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാർട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

കഴിഞ്ഞ ഞായറാഴ്‌ച്ചയായിരുന്നു 13276 പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസ് ജയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിജയിച്ച സീറ്റുകളുടെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.വോട്ടെടുപ്പിനിടെ ചിലയിടങ്ങിൽ ചെറിയ സംഘർഷങ്ങളുണ്ടായി. വോട്ടർമാരെ ഭീതിയിലാക്കി കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം. ബിജെപിയുമായി സഖ്യത്തിലാണ് ശിരോമണി അകാലിദൾ. എഎപിയും സമാനമായ ആരോപണം ഉയർത്തിയിട്ടുണ്ട്.