ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. കേരള തമിഴ്‌നാട് അതിർത്തിയിൽ ഗൂഡല്ലൂർ-നീലഗിരിയിലെ ചേരങ്കോടിന് സമീപം ആനപ്പള്ളത്താണ് സംഭവം. ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലർ ആനന്ദ്‌രാജ്(55), മകൻ പ്രശാന്ത്(20) എന്നിവരാണ് മരിച്ചത്. സന്ധ്യയോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന കൊലപ്പെടുത്തിയത്.

ശ്രീലങ്കൻ അഭയാർഥി കുടുംബാംഗമാണ് ടാൻടി എസ്റ്റേറ്റ് തൊഴിലാളിയായ ആനന്ദ്‌രാജ്. സംഭവസ്ഥലത്ത് രാത്രി വൈകിയും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജില്ലാ കളക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ എത്തിയ ശേഷമേ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ. ചേരമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആനപ്പള്ളം.