ഭോപ്പാൽ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം 26കാരനായ യുവാവ് കൊല്ലപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നതുകൊലപ്പെടുത്തിയത് മുൻ കാമുകിയെന്ന ഞെട്ടിക്കുന്ന വിവരം. മധ്യപ്രദേശിലെ ജബൽപൂരിലാണ് കൊലപാതകം നടന്നത്. സിഹോറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗുർജി ഗ്രാമത്തിലുള്ള സോനു പട്ടേലിന്റെ വിവാഹം മെയ് 14നായിരുന്നു. മെയ് 16ന് മൊബൈൽ ഫോൺ നന്നാക്കാനായി വീട്ടിൽ നിന്ന് പോയ സോനു പിന്നീട് തിരിച്ചുവന്നില്ല. യുവാവിനെ കാണാതെയായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പൊലീസ് ചോദ്യം ചെയ്യലിനിടെ ബന്ധുക്കളിലൊരാളിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തൊട്ടടുത്ത മധി ഗ്രാമത്തിലെ മധു പട്ടേൽ എന്ന പേരുള്ള യുവതിയുമായി സോനു നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പിന്നാലെ പൊലീസ് മധുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ മുറുകിയതോടെ സത്യം പുറത്തായി. സോനുവിനെ താൻ കൊലപ്പെടുത്തിയെന്നും അടുത്ത ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം ഹർഗധ് വനത്തിൽ ഉപേക്ഷിച്ചുവെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

കാണാതായ മെയ് 16ന് തന്നെ സോനുവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞു. തന്റെ നഗ്‌ന വീഡിയോ സോനു ക്യാമറയിൽ പകർത്തിയെന്നും കുടുംബാംഗങ്ങളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മധു പറഞ്ഞു.

''സോനുവിനെ വിവാഹം കഴിക്കണമെന്ന് മധുവിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനിടെ മധുവിന്റെ വിവാഹം ബന്ധുക്കൾ ഉറപ്പിച്ചു. പിന്നാലെ സോനുവിന്റെ വിവാഹവും നടന്നു. മാസങ്ങൾക്ക് മുൻപ് ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ സോനു ക്യാമറയിൽ പകർത്തിയിരുന്നു. ഈ വീഡിയോ മധുവിന്റെ ഭാവി വരന്റെ വീട്ടുകാരെ കാണിക്കുമെന്നും ഇതോടെ മധുവിന്റെ വിവാഹം മുടങ്ങുമെന്നും സോനു ഭീഷണിപ്പെടുത്തി''- പൊലീസ് വ്യക്തമാക്കി.