കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിലെ കൂടുതൽ വിവരങ്ങൾ എൻഐഎ സമാഹരിച്ചു. സ്വർണമടങ്ങിയ നയതന്ത്രബാഗുകൾ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈന്മെന്റുകളും അയച്ചിട്ടുള്ളത്. 21 തവണയാണ് ദുബായിൽ നിന്ന് സ്വർണമടങ്ങിയ കൺസൈന്മെന്റുകൾ അയച്ചത്. 21 തവണയായി 166 കിലോ സ്വർണമാണ് കടത്തിയതെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കൺസൈന്മെന്റുകൾ അയച്ചവരുടെ വിവരങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ആദ്യ നാല് കൺസൈന്മെന്റുകകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതൽ 18 വരെയുള്ള കൺസൈന്മെന്റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്റെ പേരിലുമാണ്. പത്തൊമ്പതാമത്തെ കൺസൈന്മെന്റ് വന്നിരിക്കുന്നത് ദുബായ് സ്വദേശി ഹാഷിമിന്റെ പേരിലാണ്. ഇരുപത്, ഇരുപത്തിയൊന്ന് കൺസൈന്മെന്റുകളാണ് ഫൈസൽ ഫരീദിന്റെ പേരിൽ വന്നത്. ഇരുപത്തിയൊന്നാമത്തെ കൺസൈന്മെന്റാണ് കസ്റ്റംസ് പിടികൂടിയതും.

ഇപ്പോൾ അറസ്റ്റിലായ കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎയ്ക്ക് ഈ വിവരങ്ങളെല്ലാം ലഭിച്ചിരിക്കുന്നത്. ദുബായിൽ നിന്നും ശേഖരിച്ച വിവരങ്ങളും കൂടി ക്രോഡീകരിച്ചാണ് സ്വർണ്ണക്കടത്തിലെ വിശദമായ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. റമീസിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളും എൻഐഎ സംഘം ദുബായ് വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർത്താണ് സ്വർണമയച്ചവരുടെ വിവരങ്ങളെല്ലാം ചേർത്ത് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം യുഎഇ പൗരൻ അടക്കം കേസിൽ പ്രതിപ്പട്ടികയിൽ പെട്ടതോടെ അന്വേഷണം ഇനി മുന്നോട്ടു പോകണമെങ്കിൽ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരും.

അതേസമയം മലയാളിയായ, തൃശ്ശൂർ സ്വദേശി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എൻഐഎ കണ്ടെത്തിയത്. ഫൈസൽ ഫരീദ് എൻഐഎയ്ക്ക് നൽകിയ മൊഴി, തനിക്ക് അവസാനം അയച്ച കൺസൈന്മെന്റിനെക്കുറിച്ച് മാത്രമേ അറിയൂ, അതിന് മുമ്പയച്ചവയെല്ലാം ആസൂത്രണം ചെയ്തത് റബിൻസും കുഞ്ഞാലിയുമാണെന്നാണ്.

അതായത് ആകെ അയച്ച 21 കൺസൈന്മെന്റുകളിൽ 19 കൺസൈന്മെന്റുകളും മറ്റുള്ളവരുടെ പേരിലാണ് അയച്ചിരിക്കുന്നതെന്ന് വ്യക്തം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ പല ആളുകളുടെ പേരിലായി കൺസൈന്മെന്റുകളയച്ചത്. ഫൈസൽ ഫരീദും സംഘവും വിലയ്ക്ക് എടുത്ത ആളുകളാണ് മറ്റുള്ളവർ എന്നാണ് എൻഐഎ വൃത്തങ്ങളുടെ പ്രാഥമിക നിഗമനം.

ഇവരെ ഉടനടി എൻഐഎയ്ക്ക് അറസ്റ്റ് ചെയ്യാനോ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ കഴിയില്ലെന്ന് വ്യക്തമാണ്. രണ്ട് പേർ യുഎഇ പൗരന്മാരാണ്. യുഎഇ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതാണ് എൻഐഎയുടെ പ്രതീക്ഷ. നയതന്ത്രബാഗേജ് വഴി സ്വർണം കടത്തപ്പെട്ടത് അവർക്ക് തന്നെ നാണക്കേടായ സാഹചര്യത്തിൽ അവരിതിൽ കർശനമായി നടപടി സ്വീകരിക്കും എന്ന് തന്നെയാണ് എൻഐഎയുടെ വിലയിരുത്തൽ. ദുബായ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട് ഇവരെ ദുബായിൽ പോയി ചോദ്യം ചെയ്യാനോ, ഇതിൽ ഉൾപ്പെട്ട ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരടക്കമുള്ളവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ തുടർനടപടികൾ എടുക്കാനോ കഴിയുമെന്നാണ് എൻഐഎ കരുതുന്നത്.

അതേസമയം സ്വർണക്കടത്ത് കേസിൽ നാല് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ അബ്ദുൾ ഹമീദ്, അബൂബക്കർ, ഷമീം എം എ, ജിപ്സൽ സി വി എന്നിവരെയാണ് എൻഐഎ പുതുതായി പ്രതി ചേർത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പുതുതായി നാല് പേരെ കൂട്ടിച്ചേർത്തതോടെ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ആകെ പ്രതികൾ 24 ആയി. അതേസമയം, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ തന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

2016 മുതൽ 2018 വരെ 11 തവണ ഡിപ്ലോമാറ്റിക് കാർഗോക്ക് അനുമതി നൽകിയതായി സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ വ്യക്തമാക്കി. 2018 ശേഷം കോൺസുലേറ്റിലേക്ക് വന്ന കാർഗോ വിവരങ്ങൾ അറിയില്ലെന്നും മൊഴിയിലുണ്ട്. എൻഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം നൽകിയത്. അതേസമയം സ്വർണക്കടത്തിൽ അറസ്റ്റിലായ ടി.എം. സംജുവിന്റെ ഭാര്യവീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. ഭാര്യാ പിതാവിന്റെ ജൂവലറിയിലൂടെ സ്വർണം വിറ്റഴിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കള്ളക്കടത്ത് സ്വർണം ജൂവലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയാണ് സംജുവെന്ന വിവരം എൻ.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ സംജുവിന്റെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആർഐ പിടികൂടുകയും ചെയ്തിരുന്നു. എരഞ്ഞിക്കലിന് പുറമെ വട്ടക്കിണറിലെ സ്വർണാഭരണ ശാലയിലും കൊടുവള്ളി മാനിപുരത്തും ഇന്ന് എൻഐഎ പരിശോധന നടത്തുന്നുണ്ട്.