അടിമാലി: സന്തോഷിക്കാൻ എല്ലാവർക്കും ഓരോരോ കാരണങ്ങൾ ഉണ്ട് എന്നല്ലേ പൊതുവേ പറയാറ്. അതുപോലെ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ സന്തോഷിക്കാൻ പൊലീസിനെ കബളിപ്പിച്ചപ്പോൾ സംഗതി പുലിവാലായി. പൊലീസിനെ പൊട്ടൻകളിപ്പിക്കാൻ വേണ്ടി ഒരു യുവതിയും രണ്ടംഗ സംഘവും കളിച്ചത് വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകമാണ്. മദ്യലഹരിയിലായിരുന്നു സംഭവം. ഒടുവിൽ സംഭവത്തിൽ നാട്ടുകാരും ഇടപെട്ടതോടെ സംഗതി ശരിക്കും പുലിവാലായി മാറുകയും ചെയ്തു.

അടിമാലി കുരിശുപാറ റിസോർട്ടിൽ മുറിയെടുത്ത സ്ത്രീ ഉൾപ്പെടുന്ന 3 അംഗ സംഘമാണ് പൊല്ലാപ്പിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ സ്വദേശി ജോബി (35), ആലപ്പുഴ സ്വദേശി പ്രവീൺ രാജ് (34) എന്നിവരെ അറസ്റ്റ് ചെയ്ത് ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എറണാകുളം സ്വദേശികളായ ആറ് അംഗ സംഘം വെള്ളിയാഴ്‌ച്ചയാണ് മൂന്നാറിലെത്തി മുറിയെടുത്തത്. മൂന്ന് സ്ത്രീകളും, മൂന്ന് പുരുഷന്മാരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ കുരിശുപാറ ഭാഗത്തെ റിസോർട്ടിൽ റൂം എടുത്തു.

ശനിയാഴ്ച ഉച്ചയോടെ രണ്ട് പുരുഷന്മാരും ഒരു യുവതിയും കാറിൽ അടിമാലിയിലെത്തി കല്ലാറിൽ എത്തി. കല്ലാറിൽ എത്തിയപ്പോൾ കാർ തകരാറിലായി. ഇതോടെ യുവതി തന്നെ തട്ടിക്കൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തെ വർക്ക്‌ഷോപ്പ് നടത്തിപ്പുകാർ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു.

യുവതിയുടെ ആരോപണം സത്യമാണെന്ന കരുതി യുവതിയെ രക്ഷിക്കാൻ നാട്ടുകാരിൽ ചിലർ ചുറ്റുംകൂടി. വാഹനത്തെ പിൻതുടർന്ന് സംഘത്തെ പിടികൂടി. യുവതിയും യുവാക്കളും മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി. ഇതിനിടെ പൊലീസിലും നാട്ടുകാർ വിവരം അറിയിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുരിശുപാറയിലെ റിസോർട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ഇതിനിടെ യുവതിയുടെ ലഹരി വിട്ടുമാറിയതോടെ തങ്ങൾ സുഹൃത്തുക്കളാണെന്നും, ഞങ്ങളെ വിട്ടയയ്ക്കണം എന്നും പറഞ്ഞ് യുവതി പൊലീസിനോട് തട്ടി കയറി. ഞാൻ ലഹരിയിൽ തമാശയ്ക്ക പറഞ്ഞതാണെന്നായിരുന്നു യുവതിയുടെ മൊഴി. തുടർന്ന് പൊലീസ് താക്കീത് നൽകി സംഘത്തെ വിട്ടയയ്ക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് സംഘമെന്ന് ഇവർ മൊഴി നൽകി.