മുംബൈ : മഹാരാഷ്ട്രയിൽ പണം മോഷ്ടിച്ച മകനെ പിതാവ് അടിച്ചുകൊന്നു. താനെ സ്വദേശിയായ സന്ദീപ് പ്രജാപത് ആണ് 10 വയസ്സുള്ള മകൻ കരണിനെ അടിച്ചു കൊന്നത്. സംഭവത്തിൽ സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. 50 രൂപ മോഷ്ടിച്ചതിനായിരുന്നു ഇയാൾ കുട്ടിയെ മർദ്ദിച്ച് കൊന്നത്. പണം മോഷ്ടിച്ചതിൽ അരിശം പൂണ്ട സന്ദീപ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശാനായ കുട്ടി തളർന്നു വീണു. ഏറെ നേരം കഴിഞ്ഞു കുട്ടി എഴുന്നേറ്റില്ല. തുടർന്ന് നോക്കിയപ്പോഴാണ് കുട്ടി മരിച്ചതായി അറിഞ്ഞത്.തുടർന്ന് ഇയാൾ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് മുറിയിൽ സൂക്ഷിച്ചു.

രാവിലെ ഇവിടേക്ക് ഇവരുടെ ബന്ധുവായ സ്ത്രീ എത്തിയിരുന്നു. ഏറെ നേരം കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി വാതിൽ ചവിട്ടി പൊളിച്ച് നോക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ക്രൂരമായ മർദ്ദനമേറ്റാണ് കുട്ടി മരിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. ശരീരത്തിലെ നിരവധി എല്ലുകൾക്ക് പൊട്ടൽ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത്.