കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങൾ വെട്ടേറ്റ നിലയിലും ഒരാൾ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. നീലേശ്വരം സ്വദേശി രാജേന്ദ്രനും(55) ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. രാജേന്ദ്രന്റെ ഭാര്യ അനിത(50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.

രാജേന്ദ്രൻ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ചനിലയിലുമായിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടർന്ന് നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

രാജേന്ദ്രൻ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്. മറ്റ് പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അയൽവാസികൾ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ മാത്രമേ എന്താണ് സംഭവിച്ചത് എന്ന അറിയാൻ സാധിക്കുകയുള്ളൂ. അരുംകൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.