മട്ടന്നൂർ: കവർച്ചയ്ക്കിടെ യെമൻ സ്വദേശിയെ കൊന്ന കേസിൽ മട്ടന്നൂർ സ്വദേശികളായ നാല് യുവാക്കൾക്ക് ഖത്തർ കോടതി വധശിക്ഷ വിധിക്കും സ്വർണവും പണവും കവർച്ച ചെയ്യുന്നതിന് യെമൻ സ്വദേശിയെ മട്ടന്നൂർ സ്വദേശികളായ യുവാക്കളടക്കമുള്ള സംഘം ആസുത്രിതമായി വധിച്ചുവെന്നാണ് കുറ്റപത്രം.  മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളാണ് യുവാക്കൾ. ഒന്നാം പ്രതി കെ.അഷ്ഫീർ, രണ്ടാം പ്രതി അനീസ് ,മൂന്നാം പ്രതി നൗഷാദ് കുനിയിൽ നാലാം പ്രതി ടി. ഷമ്മാസ് എന്നിവർക്കാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്.

പ്രതി പട്ടികയിലുള്ള 27 പേരും മലയാളികളാണ് ' കേസിലെ ആദ്യ നാലു പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്., മറ്റു പ്രതികൾക്ക് യഥാക്രമം അഞ്ച്, രണ്ട്, ആറു മാസം എന്നിങ്ങനെ തടവുശിക്ഷയാണ് വിധിച്ചത്.കുറ്റം തെളിയാത്തതിനെ തുടർന്ന് മറ്റു ചിലരെ വെറുതെ വിട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ കേസിൽ കോടതി വിധി പറഞ്ഞത്.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മലയാളി ഏറ്റെടുത്തു നടത്തിയിരുന്ന മുർ റയിലെ ഫ്‌ളാറ്റിലാണ് കൊലപാതകം നടന്നത്.ദോഹയിൽ വിവിധയിടങ്ങളിൽ ജൂവലറികളിൽ സ്വർണ വിതരണം നടത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട യെമൻ സ്വദേശി ' ഇയാളെ കൊന്ന് സ്വർണവും പണവും കൈക്കലാക്കിയതിനു ശേഷം ചില പ്രതികൾ ഖത്തറിൽ നിന്നും രക്ഷപ്പെട്ടിരുന്നു. പിടിയിലായവരിൽ മറ്റുള്ളവർ ഖത്തർ ജയിലിലാണുള്ളത്.

പ്രതികളിൽ ചിലർ വിവിധ മാർഗങ്ങളിലൂടെ കൊല നടത്തിയതിനു ശേഷം നാട്ടിലേക്ക് പണമയച്ചുകൊടുത്തതായി തെളിഞ്ഞിരുന്നു.എന്നാൽ പ്രതി പട്ടികയിൽ നിരപരാധികളും ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതി ബന്ധുക്കളിൽ നിന്നുയർന്നിരുന്നു.ഇവർക്ക് നിയമ സഹായം നൽകിയത് പൊതുപ്രവർത്തകനായ അഡ്വ.നിസാർ കേച്ചേരിയാണ്.