പാരീസ്: ഫ്രാൻസിൽ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ഹിജാബും ചർച്ചാ വിഷയമാവുകയാണ്. അതിതീവ്ര വലതുപക്ഷ നിലപാടുകളുള്ള മറൈൻ ലി പെൻ ആണ് ഹിജാബ് ചർച്ചാവിഷയമാക്കിയിരിക്കുനന്ത്. താൻ അധികാരത്തിൽ എത്തിയാൽ ഹിജാബ് നിരോധിക്കും എന്നാണ് ലീ പെൻ പറയുന്നത്. എന്നാൽ, അത്തരമൊരു സാഹചര്യത്തിൽ ഫ്രാൻസ് കടുത്ത ആഭ്യന്തര യുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രസിഡണ്ട് ഇമ്മാനുവൽ മാക്രൊണും രംഗത്തുവന്നു.

ഇസ്ലാമിസ്റ്റുകൾ നിർബന്ധമാക്കിയ യൂണിഫോമാണ് ഹിജാബ് എന്നായിരുന്നു ലീ പെൻ ഒരു ടെലിവിഷൻ സംവാദത്തിൽ പറഞ്ഞത്. താൻ ഇസ്ലാമിനെതിരെയല്ല യുദ്ധം ചെയ്യുന്നതെന്നും, പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് എതിരെയാണെന്നും അവർ വ്യക്തമാക്കി. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് പല യുവതികളും ഇത് ധരിക്കുന്നതെന്നും അവർ പറഞ്ഞു. അതിനു മറുപടിയായിട്ടായിരുന്നു ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചത്. ഗൗരവകരമായിട്ടാണ് ഇത് പറഞ്ഞതെങ്കിൽ അത്തരമൊരു നടപടി ഫ്രാൻസിനെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

താൻ ഒരിക്കലും മത വസ്ത്രങ്ങൾ നിരോധിക്കുകയില്ല എന്ന് മാക്രോൺ വ്യക്തമാക്കി. എന്നാൽ, തീവ്ര ഇസ്ലാമിക സംഘടനകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി മോസ്‌കുകളും ഇസ്ലാമിക പാഠശാലകളും മാക്രോൺ അടച്ചുപൂട്ടിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദം ഫ്രാൻസിന്റെ മണ്ണിൽ നിന്നും തുടച്ചു നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇസ്ലാമിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനുള്ള നീക്കത്തിനെതിരെ കഴിഞ്ഞവർഷം മാക്രോൺ ഭരണകൂടം ഒരു വിവാദ നിയമം കൊണ്ടു വരികയും ചെയ്തിരുന്നു.

എന്നാൽ, ഒരുപടി കൂടി മുന്നോട്ട് പോവുകയാണ് ലീ പെൻ. പൊതു ഇടങ്ങളിൽ മതപരമായ വേഷങ്ങൾ നിരോധിക്കുകയാണ് അവരുടെ ലക്ഷ്യം. കാറിൽ സീറ്റ് ബെൽറ്റ് ധരിക്കണം എന്നതുപോലെ പൊതു ഇടങ്ങളിൽ മതപരമായ വസ്ത്രധാരണം പാടില്ല എന്നൊരു നിയമം കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. 2004-ൽ ക്ലാസ്സ് മുറികളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനും 2010-ൽ തെരുവുകളിൽ മുഖം മറയ്ക്കുന്ന ബുർക്ക നിരോധിച്ചുകൊണ്ടുള്ള നിയമത്തിനും പിന്നാലെ മറ്റൊരു കടുത്ത നിയമമായിരിക്കും, ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ വരിക.

ധാരാളം മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ഒന്നാണ് ഹിജാബ്. അതുകൊണ്ടു തന്നെ ലീ പെന്നിന്റെ നീക്കം ഫ്രഞ്ച് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് അവരുടെ വിമർശകർ പറയുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന് പറഞ്ഞ ലീ പെൻ, മതപരമായ രീതിയിലുള്ള കശാപ്പും നിരോധിക്കുമെന്ന് പറഞ്ഞു. ഇത് നിരവധി മുസ്ലീങ്ങൾക്കും യഹൂദന്മാർക്കും കോഷറും ഹലാൽ മാംസവും അന്യമാക്കും.

നേരത്തേ തന്റെ പ്രസംഗത്തിനിടയിൽ തന്റെ എതിരാളി റഷ്യയുടെ കൈയിലെ പാവയാണെന്ന് മാക്രോൺ ആരോപിച്ചിരുന്നു. രാജ്യത്തെ ഒരു ബാങ്കായി ഉപയോഗിക്കുന്ന ലീ പെൻ ഈ യുക്രെയിൻ യുദ്ധകാലത്തും റഷ്യയിലേക്ക് പണം നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂഖണ്ഡത്തെ യുദ്ധഭീതി വിഴുങ്ങിയിരിക്കുകയാണെന്ന് ഓർമ്മിപ്പിച്ച മാക്രോൺ, റഷ്യ ആക്രമണ ശേഷി വർദ്ധിപ്പിച്ചിരിക്കുകയാണെന്നും ഇത് മനുഷ്യകുലത്തിന്റെ നാശത്തിനെ ഉതകൂ എന്നും പറഞ്ഞു. അതിനുശേഷമാണ് ലീ പെന്നിനു നേരെ മാക്രോൺ തിരിഞ്ഞത്.

'' നിങ്ങൾ റഷ്യയുടെ പിടിയിലാണ്. ഫസ്റ്റ് ചെക്ക്- റഷ്യൻ ബാങ്കിൽ നിന്നും 2014-ൽ നിങ്ങൾ വായ്പയെടുത്തു, സിറിയൻ യുദ്ധത്തിൽ പങ്കെടുത്തവരുമായി നേരിട്ട് ഇടപാടുകൾ നടത്തി'' മാക്രോൺ ആരോപിച്ചു. 2017- തെരഞ്ഞെടുപ്പിനെ ഓർമ്മിപ്പിച്ചുകൊണ്ട് തന്നെ അസ്ഥിരപ്പെടുത്താനും റഷ്യ ലീ പെന്നിനൊപ്പം ശ്രമിച്ചു എന്നും മാക്രോൺ പറഞ്ഞു. അതേസമയം, തന്റെ നാഷണൽ റാലി പാർട്ടി റഷ്യയുടെ സ്വാധീനത്തിലാണെന്നത് നിഷേധിച്ച ലീ പെൻ, ഫ്രഞ്ച് ബാങ്കുകൾ വായ്പ തരാഞ്ഞതിനാൽ വേറെ വഴിയില്ലാത്തതുകൊണ്ടാണ് റഷ്യൻ ബാങ്കിൽ നിന്നും വായ്പ എടുക്കേണ്ടി വന്നതെന്നും പറഞ്ഞു.

താൻ തികച്ചും സ്വതന്ത്രയായ ഒരു വനിതയാണെന്നു പറഞ്ഞ അവർ, ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി താൻ യുക്രെയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ഒളിഗാർക്ക്മാർക്കെതിരെയുള്ള ഉപരോധത്തെ പിന്തുണയ്ക്കുന്നു എന്നുപറഞ്ഞ ലീ പെൻ പക്ഷെ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് റഷ്യയ്ക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും എന്നാൽ ഊർജ്ജ ക്ഷാമത്തിൽ ഫ്രഞ്ച് ജനത കഷ്ടപ്പെടുമെന്നുമവർവ്യക്തമാക്കി. യുക്രെയിനിലേക്ക് ഫ്രാൻസ് ആയുധം നൽകുന്നത് ഒരുപക്ഷെ ഫ്രാൻസിനേയും യുദ്ധത്തിലേക്ക് വലിച്ചിഴ്‌ച്ചേക്കാം എന്നും അവർ പറഞ്ഞു.

ഏപ്രിൽ 10 ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ 12 സ്ഥാനാർത്ഥികളിൽ മാക്രോണാണ് മുൻപിലെത്തിയത്. തൊട്ടടുത്ത എതിരാളിയായ ലീ പെന്നിനെ കാൾ 4 ശതമാനം പോയിന്റുകൾ അദ്ദേഹം കൂറ്റുതൽ നേടിയിരുന്നു. വരുന്ന ഞായറാഴ്‌ച്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ 10 ശതമാനം വോട്ടിന്റെ ലീഡ് മാക്രോൺ നേടുമെന്നാണ് വിവിധ സർവ്വേകൾ പ്രവചിക്കുന്നത്. എന്നാൽ, 2017-ലെ തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ 66 ശതമാനം വോട്ടുകൾ നേടിയാണ് മാക്രോൺ ലീ പെന്നിനെ തോൽപിച്ചത്.