തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച്ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഇതിനിടെ പതിനെട്ടുകാരനായ ജോമോനും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായി.

യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജോമോൻ കടന്നുകളഞ്ഞു.

പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പൊലീസിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിനു വേണ്ടി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.