പനാജി: 2017ൽ കോൺഗ്രസായിരുന്നു ഗോവയിലെ ഏറ്റവുംവലിയ ഒറ്റകക്ഷിയായ പാർട്ടി. 13 സീറ്റുകൾ അന്ന് കോൺഗ്രസിന് ലഭിച്ചു. എന്നാൽ, അമിത്ഷാ ചാക്കുമായി ഇറങ്ങിയപ്പോൾ മിക്ക നേതാക്കളും മറുകണ്ടം ചാടി. അവസാനം അവശേഷിച്ചതാകട്ടെ വെറും രണ്ട് എംഎൽഎമാരും. ജനവിധിയെ തീർത്തും അട്ടിമറിക്കുന്ന കാഴ്‌ച്ചകളാണ് ഇവിടെ കണ്ടത്. ഇക്കുറി ബിജെപിയിലെ ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന് നേരിയ പ്രതീക്ഷയൊക്കെ ഉണ്ട്. സ്ഥാനാർത്ഥി നിർണയം അടക്കം പൂർത്തിയാക്കിയ ശേഷം സ്ഥാനാർത്ഥികളെ കൊണ്ട് വിചിത്രമായ ഒരു കാര്യവും ചെയ്തു കോൺഗ്രസ്.

ദൈവമാണെങ്കിൽ മറുകണ്ടം ചാടില്ലെന്ന് വ്യക്തമാക്കി സത്യപ്രതിജ്ഞ ചെയ്തിരിക്കയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. കോൺഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ അവർ കൂറുമാറി മറുകണ്ടം ചാടും എന്ന് രാഷ്ട്രീയ ശത്രുക്കൾ നിരന്തരം പരിഹസിക്കുന്ന അവസ്ഥയിലാണ് കോൺഗ്രസ് ഇത്തരമൊരു വിചിത്ര നടപടിയുമായി രംഗത്തുവന്ന്. ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ദൈവത്തെ സാക്ഷിയാക്കി ഒരു പ്രതിജ്ഞ എടുത്തത് കഴിഞ്ഞ ദിവസമാണ്. മുമ്പ് സംഭവിച്ചതുപോലുള്ള കൂറുമാറ്റങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതിജ്ഞ. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള മറുപടിയായാണ് സ്ഥാനാർത്ഥികൾ ആരാധനാലയങ്ങളിൽ പോയി പ്രതിജ്ഞ ചെയ്തത്.

കോൺഗ്രസിന്റെ 36 സ്ഥാനാർത്ഥികളാണ് ക്ഷേത്രത്തിലും ക്രിസ്ത്യൻ പള്ളിയിലും മുസ്‌ലിം പള്ളിയിലുമായി തങ്ങളുടെ പാർട്ടിയോട് കൂറു പുലർത്തുമെന്ന് പ്രതിജ്ഞയെടുത്തത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലെയും ബെറ്റിമിലെ ഹംസ ഷാ ദർഗയിലെയും പ്രതിജ്ഞയ്ക്ക് ശേഷമുള്ള ചിത്രങ്ങൾ ഗോവ കോൺഗ്രസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്ത അഞ്ച് വർഷം കോൺഗ്രസ് പാർട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാർത്ഥികൾ ആവർത്തിച്ചു.

'ഗോവക്കാർ സാമുദായിക സൗഹാർദത്തിന് പേരുകേട്ടവരാണ്. അഞ്ച് വർഷം ഒരുമിച്ച് നിൽക്കുമെന്ന് മഹാലക്ഷ്മിയുടെ മുന്നിൽ ഞങ്ങൾ പ്രതിജ്ഞയെടുത്തു. 36 പേരും വന്നു. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം പേരുകേട്ട ആരാധനാലയമായ ബാംബോലിം ക്രോസിലും പ്രതിജ്ഞ ചെയ്തു. ഞങ്ങൾ ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഞങ്ങളുടെ എംഎ‍ൽഎമാരെ വിലയ്‌ക്കെടുക്കാൻ ഒരു പാർട്ടിയെയും അനുവദിക്കില്ല. ഞങ്ങൾ ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ്. സർവ്വശക്തനിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. അതിനാൽ ഞങ്ങൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തു'- മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് വ്യക്തമാക്കി.

ജനുവരിയിൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി മൈക്കിൾ ലോബോ പറഞ്ഞതിങ്ങനെ- 'കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് എംഎ‍ൽഎമാർ കൂറുമാറി. കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചതിന് ശേഷം പാർട്ടിയിൽ തുടരുമോ എന്ന ചോദ്യം വോട്ടർമാരുടെ മനസിലുണ്ട്. അതുകൊണ്ടാണ് ഈ പ്രതിജ്ഞയെടുക്കാൻ തീരുമാനിച്ചത്.'

പാർട്ടിയുടെ മുതിർന്ന തെരഞ്ഞെടുപ്പ് നിരീക്ഷകൻ പി ചിദംബരം, എ.ഐ.സി.സി നേതാവ് ദിനേശ് ഗുണ്ടു റാവു, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കർ എന്നിവരും പാർട്ടി സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിലേക്ക് അനുഗമിച്ചു. നേരത്തെ പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

40 അംഗ നിയമസഭയാണ് ഗോവയിലേത്. കഴിഞ്ഞ നിയമസഭയിലെ 60 ശതമാനം എം.എൽഎ.മാരും കൂറുമാറിയെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ടിൽ പറയുന്നു. അതായത് 24 എംഎ‍ൽഎമാരാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൂറുമാറിയത്. ഇങ്ങനെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു- 'ഇന്ത്യയിൽ മറ്റൊരിടത്തും ഇങ്ങനെ സംഭവിച്ചിട്ടില്ല. ജനവിധിയോടുള്ള തികഞ്ഞ അനാദരവിന്റെ വ്യക്തമായ പ്രതിഫലനം. അത്യാഗ്രഹത്താൽ കൈവിടുന്ന ധാർമിക മൂല്യങ്ങൾ' എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017ൽ കോൺഗ്രസ് എംഎ‍ൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്ന വിശ്വജിത് റാണെ, സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്തെ എന്നിവർ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.