ന്യൂഡൽഹി: ഡൽഹിയിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേരാണ് അറസ്റ്റിലായത്. എയർ ഇന്ത്യ ജീവനക്കാരനെയും കാറ്ററിങ് ജീവനക്കാരനെയും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റു ചെയ്തു. ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനാണ് ഇവർ ശ്രമിച്ചത്.

ലണ്ടനിൽ നിന്നെത്തിയ വിമാനത്തിൽ മുകളിലത്തെ അറയിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരിശോധനയിലൂടെ പൊളിഞ്ഞത്. കാറ്ററിങ് കമ്പനിയായ എം എംഎസ് അംബാസഡർ സ്‌കൈ ഷെഫിലെ ജീവനക്കാരനെയാണ് ആദ്യം പിടികൂടിയത്.

വെള്ളിനിറം പൂശിയ നിലയിലാണ് 1.66 കിലോ സ്വർണം ഇവർ കടത്തിയത്. എയർ ഇന്ത്യ ക്രൂ അംഗത്തിന്റെ ഒത്താശയോടെയാണ് സ്വർണം കടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇരുവർക്കും നേരത്തെയും സ്വർണക്കടത്തിൽ പങ്കുള്ളതായി അധികൃതർ അറിയിച്ചു. ഡിസംബർ മൂന്നിന് 1.5 കിലോ സ്വർണം പിടികൂടിയിരുന്നു. ഈ സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.