മംഗളൂരു: മംഗലാപുരത്ത് എയർപോർട്ടിൽ വീണ്ടും കള്ളക്കടത്ത് സ്വർണം പിടികൂടി. ഞായറാഴ്ച പുലർച്ചെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ കൈയിൽ നിന്നാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ 37 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. ഇന്ന് പുലർച്ചെ ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനം ഐ എക്സ് 384-ൽ കാസർകോട് സ്വദേശിയായ നൗഷാദ് ത്രികുലത്ത് (37) എന്ന യാത്രക്കാരന്റെ മലാശയത്തിലൂടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

അതിവിദഗ്ധമായി മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണത്തെ ഏറെ പ്രയാസപ്പെട്ടാണ് കസ്റ്റംസ് അധികൃതർ പുറത്തെടുത്തത്. ഐആർഎസ് ഡെപ്യൂട്ടി കമ്മീഷണർ അവിനാശ് കിരൺ റോംഗാലിയാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. സൂപ്രണ്ടുമാരായ രാകേഷ്, ബാരിക്ക്, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സമീപകാലത്ത് ശരീരത്തിൽ ഒളിപ്പിച്ചും വസ്ത്രം, കളിപ്പാട്ടങ്ങൾ തുടങ്ങിയ വിവിധ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം മംഗളൂരു എയർ കസ്റ്റംസ് വിജയകരമായി പിടിച്ചിരുന്നു.