കണ്ണൂർ: കേരളത്തിൽ സ്വർണക്കടത്തും സ്വർണക്കടത്ത് സംഘത്തെ റാഞ്ചി സ്വർണം പൊട്ടിക്കൽ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമായി നടക്കുമ്പോഴും കണ്ണൂരിൽ സ്വർണം രാജ്യാതിർത്തി കടത്തി കൊണ്ടുവരുന്നത് തുടരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം നടക്കുന്നതിനിടെ മാത്രം കസ്റ്റംസ് പിടികൂടിയതര രണ്ടര കിലോ സ്വർണമാണ്. രാമനാട്ടുക്കര വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലേക്കും കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശി അർജുൻ ആയങ്കിയിലേക്കുമാണ് എത്തിയിരുന്നത്.

അന്ന് മുതലാണ് കേരളം സ്വർണക്കടത്തു സംഘം കടത്തിക്കൊണ്ടുവരുന്ന സ്വർണം കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കഥകൾ കേട്ടുതുടങ്ങിയത്. ഏറ്റവും ഒടുവിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയടക്കമുള്ളവരുടെ പങ്കും ഇതിൽ പുറത്തായി. ജയിലിൽ കഴിയുമ്പോഴാണ് കൊടി സുനിയും സംഘവും സ്വർണം തട്ടിയെടുക്കുന്നതിന് നേതൃത്വം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമായി നടക്കുമ്പോഴാണ് ഓരോദിവസവും പുതിയ സ്വർണക്കടത്തുകൾ കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ശരീരത്തിനുള്ളിൽ ക്യാപ്സൂൾ രൂപത്തിലാക്കി സ്വർണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ കണ്ണൂർ മയ്യിൽ സ്വദേശി വൈശാഖ് പിടിയിലായത്. ഇയാളിൽ നിന്നും അന്താരാഷ്ട്രമാർക്കറ്റിൽ മുപ്പതുലക്ഷത്തിന്റെ വിലയുള്ള 612ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയന്റ കമ്മിഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ പി.സി ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്. കണ്ണൂർ കേന്ദ്രീകരിച്ച് അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ സ്വർണം കടത്തിയിരുന്ന സംഘത്തിനെതിരെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഒരു കോടി മുപ്പതുലക്ഷം രൂപ വില വരുന്ന രണ്ടരകിലോയോളം തൂക്കം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്.

ഈ മാസം ആദ്യവാരം ഒന്നേ മുക്കാൽ കിലോയോളം സ്വർണം വിമാനത്താവളത്തിലെ വെയ്സ്റ്റ് ബാസ്‌ക്കറ്റിൽ ഒളിപ്പിച്ചു വെച്ചനിലയിൽ കണ്ടെത്തിയിരുന്നു. പലപ്പോഴും സ്വർണം കൊണ്ടുവരുന്ന കാരിയർമാത്രമാണ് പിടിയിലാകുന്നത്. ആരാണ് ഇവർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വർണം നൽകിയതെന്നും ആർക്കു വേണ്ടിയാണ് കൊണ്ടുവരുന്നതെന്നും ഇവരെ കൊണ്ട് കസ്റ്റംസിന് പറയിപ്പിക്കാൻ കഴിയാറില്ല. ഇതു തന്നെയാണ് കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് വ്യാപകമാവാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഇങ്ങനെ കടത്തിക്കൊണ്ടുവരുന്ന സ്വർണം പലതവണയായി പൊട്ടിക്കൽ സംഘം കടത്തുകാരിൽ നിന്നും തട്ടിപ്പറിച്ചെടുത്തതായി കസ്റ്റംസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതുകണ്ണൂർ വിമാനത്താവളത്തിൽ നിന്നും കടത്തുന്ന വലിയൊരു അളവ് സ്വർണത്തിൽ നിന്നും ചെറിയൊരു ശതമാനം മാത്രമേ പിടിയിലാകുന്നുള്ളുവെന്ന യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനിടെ സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യസൂത്രധാരനെന്ന് കസ്റ്റംസ് സംശയിക്കുന്ന ആകാശ് തില്ലങ്കേരിക്ക് ചോദ്യം ചെയ്യാനായി കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന സംശയത്താൽ ടി.പി വധക്കേസിലെ പ്രതിയെ മുഹമ്മദ് ഷാഫിയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന തെക്കെ പാനൂർ സ്വദേശി അജ്മലിനെ നേരത്തെ കസ്റ്റംസ് അറസ്റ്റു ചെയ്തിട്ടുണ്ട്.