ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഹർജി അടിയന്തിരമായി പരി​ഗണിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.

സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാനസർക്കാരും നിർമ്മാണ കരാറുകാരായ യുണിടാകും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ‌്തത്. എഫ്സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ ഹർജിയിൽ പറയുന്നത്. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. യൂനിടെക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ് തുടങ്ങിയവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പദ്ധതി ഇടപാടിൽ ലൈഫ്മിഷൻ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടിലെ ധാരണാപത്രം 'അണ്ടർ ബെല്ലി' ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സർക്കാരിന്റെ ഹർജി തള്ളിയിരിക്കുന്നത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു.

ലൈഫ്മിഷൻ പദ്ധതിയുടെ ധാരണാ പത്രത്തിൽ കള്ളക്കളി നടന്നിട്ടുണ്ടെന്നും ലൈഫ്മിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കോഴ ഇടപാടിന് വേണ്ടി ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെ അറിവോടെ യുഎഇ കോൺസുൽ ജനറലും കൂട്ടാളികളും ബോധപൂർവം ക്രമക്കേട് നടത്തിയെന്നും കോടതി കണ്ടെത്തി. ലൈഫ് മിഷനിൽ നടന്ന ക്രമക്കേടിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പങ്കില്ല. ലൈഫ്മിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കും കോൺസൽ ജനറലിന്റെ കൂട്ടാളികളായ സ്വപ്ന സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ക്രമക്കേടിൽ പങ്കുണ്ടന്നും കോടതി വ്യക്തമാക്കി.

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂനിടെക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തത്.