ന്യൂഡൽഹി: വിദേശത്തുനിന്നുള്ള തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് കർമ്മത്തിനു അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ അറിയിച്ചതിനെ തുടർന്ന് ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ സൗദി പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കും മാത്രമായി പരിമിതപ്പെടുത്താൻ സൗദി തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കിയത്.

ഈ വർഷം 60,000 തീർത്ഥാടകരെ മാത്രമായിരിക്കും ഹജ്ജ് തീർത്ഥാടനത്തിന് അനുവദിക്കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയവും ഹജ്ജ് മന്ത്രാലയവും അറിയിച്ചിരുന്നു. ഹജ്ജ് തീർത്ഥാടനം ആഗ്രഹിക്കുന്നവർ ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തരായവരും രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പ്പ് നടപടികൾ അനുസരിച്ച് വാക്സിനേഷൻ എടുത്തവരുമായിരുക്കണം.

18 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കുമാത്രമെ ഹജ്ജ് കർമ്മത്തിന് അനുമതി ലഭിക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.