തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് നടൻ ഹരീഷ് പേരടി. സംഘടനയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും രാജി അയച്ചുനൽകിയെങ്കിലും ആരും തന്നെ വിളിച്ചില്ലെന്നും സുരേഷ് ഗോപി മാത്രമാണ് അന്വേഷിച്ചതെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണമെന്ന് സുരേഷ് ഗോപി പറഞ്ഞുവെങ്കിലും സ്നേഹത്തോടെ താൻ അത് നിരസിച്ചുവെന്നും ഹരീഷ് പേരടി കുറിച്ചു.

വിജയ് ബാബുവിനെതിരേ ഉയർന്ന ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ഹരീഷ് പേരടി രാജിവച്ചത്. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന സംഘടനയിൽ നിന്ന് രാജിവയ്ക്കുന്നുവെന്ന് ഹരീഷ് പേരടി പ്രഖ്യാപിക്കുകയായിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്

അമ്മയിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു.. അമ്മയ്ക്ക് മെയിൽ ചെയ്യുകയും ചെയ്യതു.. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്... ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം' എന്ന് ...

ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പർ നടന്മാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും...അമ്മയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല.