കൊച്ചി: അപൂർവ്വ രോഗം ബാധിച്ച ഇമ്രാന്റെ ചികിത്സയ്ക്ക് വേണ്ടി പിരിച്ചെടുത്ത 16 കോടി എങ്ങനെ വിനിയോഗിക്കുമെന്ന് ഹൈക്കോടതി. പരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ എന്നും കോടതി ആരാഞ്ഞു. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഇമ്രാൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആറു മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇമ്രാന് വേണ്ടി 16 കോടി രൂപയോളം സോഷ്യൽമീഡിയ ക്യാമ്പയിനിലൂടെ സമാഹരിച്ചിരുന്നു. പെരിന്തൽമണ്ണ വലമ്പൂരിലെ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാൻ.

വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന മരുന്നിനായി 18 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. കുട്ടിയുടെ ചികിത്സയ്ക്കായി ലോകം മുഴുവൻ കൈകോർത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലായിരുന്നു കുട്ടി.

പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കൾ നിരവധി ആശുപത്രികളിൽ ചികിൽസ തേടി. പെരിന്തൽമണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. കുട്ടിയുടെ ചികിൽസയ്ക്ക് സഹായം അഭ്യർത്ഥിച്ച് ഇമ്രാന്റെ അച്ഛൻ കോടതിയെയും സമീപിച്ചിരുന്നു.